സഞ്ജയ് റാവുത്ത് നൽകിയ മാനനഷ്ടക്കേസിൽ നിതേഷ് റാണെക്കെതിരെ വാറണ്ട്

മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവുത്ത് നൽകിയ മാനനഷ്ട​ക്കേസിൽ ഹാജരാകാത്തതിന് മഹാരാഷ്ട്ര മന്ത്രിയും ബി.ജെ.പി എം.എൽ.എയുമായ നിതേഷ് റാണെക്കെതിരെ ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിച്ച് മുംബൈയിലെ മജിസ്‌ട്രേറ്റ് കോടതി. 2023ൽ ‘പാമ്പ്’ എന്ന് പരാമർശിച്ച് നടത്തിയ പ്രസംഗത്തിനെതിരെയാണ് സഞ്ജയ് റാവുത്ത് പരാതി നൽകിയത്.

ഉദ്ധവ് താക്കറെയെ ഉപേക്ഷിച്ച് ഒരു ‘പാമ്പ്’ എൻ.സി.പിയിൽ ചേരുമെന്നായിരുന്നു നിതേഷ് റാണെ സഞ്ജയ് റാവുത്തിനെ വിശേഷിപ്പിച്ചത്. ശിവസേനയും എൻ.സി.പിയും റാണെയുടെ പരാമർശം നിഷേധിച്ചിരുന്നു. തുടർന്ന് റാവുത്ത് പരാതിയുമായി മുന്നോട്ടുപോകുകയായിരുന്നു.

മഹാരാഷ്ട്ര തുറമുഖ വികസന മന്ത്രിയായ റാണെയോട് മൊഴി രേഖപ്പെടുത്താൻ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പലതവണ ഹാജരായിരുന്നില്ല. നേരത്തെ റാണെക്കെതിരെ രണ്ട് ജാമ്യം ലഭിക്കാവുന്ന വാറണ്ടുകളും ഒരു ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു, പിന്നീട് അവ റദ്ദാക്കുകയും ചെയ്തിരുന്നു.

കേസിൽ ഒരു നിയമസഭാംഗവും പാർലമെന്റ് അംഗവും ഉൾപ്പെട്ടിട്ടുണ്ടെന്നും അതിനാൽ സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി നടപടികൾ വേഗത്തിലാക്കണമെന്നും റാവുത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന്, റാണെ പലതവണ ഹാജരാകാതിരുന്നത് കോടതിയുടെ ശ്രദ്ധയിൽ വരികയായിരുന്നു. മൊഴി രേഖപ്പെടുത്താൻ റാണെയുടെ സാന്നിധ്യം ആവശ്യമാണെന്ന് മജിസ്‌ട്രേറ്റ് നിരീക്ഷിച്ചു. ഇതോടെ കോടതി ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിക്കുകയും കേസ് വാദം കേൾക്കുന്നതിനായി ജൂൺ 10ലേക്ക് മാറ്റുകയുമായിരുന്നു. 

Tags:    
News Summary - Mumbai court issues bailable warrant against Nitesh Rane in defamation case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.