ന്യൂഡൽഹി: സ്വകാര്യത മനുഷ്യാവകാശമാക്കിയ അന്തർദേശീയ കൺവെൻഷൻ പ്രമേയം ഒപ്പിട്ട രാജ്യമാണ് ഇന്ത്യ എന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. വാദം കേൾക്കൽ അവസാനിപ്പിച്ച് വിഷയം വിധിപറയാനായി മാറ്റി. കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആധാറിനെതിരെ സമർപ്പിച്ച ഹരജിയിൽ നിന്നും സ്വകാര്യതമാത്രം മാറ്റിനിർത്തി സുപ്രീംകോടതി ഒമ്പതംഗ ഭരണഘടന ബെഞ്ച് പ്രത്യേകം വാദം കേട്ടത്.
ബുധനാഴ്ച നടന്ന അവസാനത്തെ വാദം കേൾക്കലിൽ വ്യക്തിപരമായ വിവരങ്ങൾ അധികാരികൾക്ക് നൽകുന്നത് സ്വകാര്യതക്കുള്ള അവകാശത്തിെൻറ ലംഘനമാകില്ലെന്ന് ഗുജറാത്ത് സർക്കാർ ബോധിപ്പിച്ചു. അതേസമയം, ആധാറിനെ ന്യായീകരിക്കാൻ ഗുജറാത്ത് സർക്കാറിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി നടത്തിയ വാദത്തെ സുപ്രീംകോടതി ചോദ്യം ചെയ്തു. സുപ്രീംകോടതിയിൽ െപാതുതാൽപര്യ ഹരജി സമർപ്പിക്കാൻപോലും ആധാർ കാർഡ് നിർബന്ധമാക്കുന്നുണ്ട് എന്ന് വാദിച്ചപ്പോൾ ആശ്ചര്യത്തോടെ സഹജഡ്ജിമാരെ നോക്കി ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാർ അതിനോട് വിയോജിച്ചു. പൊതുതാൽപര്യ ഹരജികൾക്കും ആധാർ ഉപയോഗിക്കാമെന്ന് മാത്രമേയുള്ളൂ എന്നും നിർബന്ധമാക്കിയിട്ടില്ലെന്നും ജസ്റ്റിസ് ചെലമേശ്വർ വ്യക്തമാക്കി.
ആധാറിനെ എതിർക്കുന്നത് തെറ്റായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണെന്ന ഗുജറാത്ത് സർക്കാറിെൻറ വാദവും സുപ്രീംകോടതി ഖണ്ഡിച്ചു. ആധാറിെൻറ ശരി തെറ്റിെൻറ ചോദ്യമല്ല ഇവിടെ ഉയരുന്നതെന്നും സ്വകാര്യതയുടെ വിഷയങ്ങളും സ്ഥിതിവിവരങ്ങളും ചോരുന്നതാണ് ചർച്ചാവിഷയമെന്നും ജസ്റ്റിസ് ചെലമേശ്വർ ഒാർമിപ്പിച്ചു.
ഒാരോ വ്യക്തികളുടെയും വിവരങ്ങൾ ചോരുന്നത് ഒാരോ കേസുകളായി പരിഗണിക്കാവുന്ന വിഷയമേ ഉള്ളൂ എന്ന ലഘൂകരണവും സുപ്രീംകോടതി അംഗീകരിച്ചില്ല. മൊത്തം ജനങ്ങളെ കണ്ടുവേണം സ്ഥിതിവിവരങ്ങളുടെ സുരക്ഷക്കുള്ള മാർഗനിർദേശങ്ങൾ തയാറാേക്കണ്ടതെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. ഇന്ത്യ 130 കോടി ജനങ്ങളുടെ ഒരു സാമ്പത്തികശക്തിയാണെന്നും സ്വകാര്യത സമ്പദ്ഘടനയെ ശ്വാസം മുട്ടിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന നിരീക്ഷണവും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.