സഭയിലെത്താൻ മടി, ചർച്ചകളിൽ പങ്കാളിത്തമോ ചോദ്യങ്ങളോ ഇല്ല; സെലിബ്രിറ്റി എം.പിമാരുടെ ‘പ്രകടനം’ പുറത്ത്

ന്യൂഡൽഹി: ലോക്സഭയിൽ എത്താനും ചർച്ചകളിൽ പങ്കാളികളാവാനും ചോദ്യങ്ങൾ ഉന്നയിക്കാനും മടിച്ച് സെലിബ്രിറ്റി എം.പിമാർ. സിനിമ താരങ്ങളും കായിക താരങ്ങളും ഗായകരുമെല്ലാം അടങ്ങിയ 19 സെലിബ്രിറ്റികളുടെ കണക്ക് പരിശോധിച്ച ‘ഇന്ത്യ ​സ്​പെൻഡ്’ വിശകലനത്തിലാണ് സെലിബ്രിറ്റികളുടെ ‘പ്രകടനം’ വ്യക്തമായത്. ഇതിൽ 10 പേർ ബി.ജെ.പിക്കാരാണെങ്കിൽ അഞ്ചുപേർ തൃണമൂൽ കോൺഗ്രസുകാരാണ്.

പി.ആർ.എസ് ലെജിസ്ലേറ്റീവ് റിസർച്ച് പ്രകാരം 274 സിറ്റിങ്ങാണ് ഈ ലോക്സഭ കാലാവധിയിൽ നടന്നത്. അഞ്ച് വർഷം കാലാവധി പൂർത്തിയാക്കിയ ലോക്സഭയിൽ ഏറ്റവും കുറഞ്ഞ സിറ്റിങ് നടന്ന കാലഘട്ടം കൂടിയാണിത്. കോവിഡ് കാരണം 2020ൽ 33 ദിവസം മാത്രമാണ് സഭ സമ്മേളിച്ചത്.

56.7 ശതമാനം മാത്രമാണ് സെലിബ്രിറ്റികളുടെ ശരാശരി പങ്കാളിത്തം. എല്ലാ എം.പിമാരുടെയും കണക്കെടുക്കുമ്പോൾ ഇത് 79 ശതമാനമാണ്. ഇതിനേക്കാൾ കൂടുതൽ ശരാശരി പങ്കാളിത്തമുള്ള സെലിബ്രിറ്റി എം.പിമാർ നാലെണ്ണം മാത്രമാണ്. 90 ശതമാനം ഹാജരുള്ള ഭോജ്പുരി നടൻ ദിനേശ് ലാൽ യാദവാണ് മുമ്പിൽ. ബംഗാളി നടി ലോക്കറ്റ് ചാറ്റർജി 88 ശതമാനം സിറ്റിങ്ങുകൾ​ക്കും എത്തി. ഭോജ്പുരി നടൻ മനോജ് തിവാരി (85 ശതമാനം), ഒളിമ്പിക്സ് ഷൂട്ടിങ് മെഡൽ ജേതാവായിരുന്നു രാജ്യവർധൻ സിങ് റാത്തോർ (80) എന്നിവരാണ് ദേശീയ ശരാശരിക്ക് മുകളിൽ ഹാജരുള്ളവർ.

ബംഗാളി നടൻ ദീപക് അധികാരിയാണ് ഏറ്റവും കുറച്ച് സമ്മേളനങ്ങളിൽ പങ്കാളിയായത്. 12 ശതമാനം മാത്രമാണ് ഇദ്ദേഹത്തിന്റെ പങ്കാളിത്തം. ബോളിവുഡ് നടൻ സണ്ണി ഡിയോളിന്റെ പങ്കാളിത്തം 17 ശതമാനമാണ്. ബംഗാളി നടിയും ഗായികയുമായ മിമി ചക്രവർത്തി (21) മറ്റൊരു ബംഗാളി നടി നുസ്രത്ത് ജഹാൻ റൂഹി (39), ഗായകൻ ഹൻസ് രാജ് (39), ബോളിവുഡ് നടിമാരായ കിരൺ ഖേർ (47), ഹേമ മാലിനി (50), മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ (61) ശത്രുഘ്നൻ സിൻഹ (63), സുമലത അംബരീഷ് (64) എന്നിങ്ങനെയാണ് മറ്റു സെലിബ്രിറ്റികളുടെ ഹാജർനില.

ചർച്ചകളിലും സെലിബ്രിറ്റികളുടെ പങ്കാളിത്തം വളരെ കുറവാണെന്ന് കണക്കുകൾ പറയുന്നു. ഒഡിയ നടൻ അനുഭവ് മൊഹന്ദിയാണ് ഏറ്റവും കൂടുതൽ ചർച്ചകളിൽ പ​ങ്കെടുത്ത സെലിബ്രിറ്റി. തൊട്ടുപിന്നിൽ ഭോജ്പുരി നടൻ രവി കിഷൻ ആണ്. ഹിന്ദി നടന്മാരായ സണ്ണി ഡിയോളും ശത്രുഘ്നൻ സിൻഹയും ഒരൊറ്റ ചർച്ചകളിൽ പോലും പങ്കാളിയായിട്ടില്ല. ഗൗതം ഗംഭീർ പങ്കാളിയായത് നാലെണ്ണത്തിൽ മാത്രമാണ്. ഒരൊറ്റ ചോദ്യം പോലും ലോക്സഭയിൽ ചോദിക്കാത്ത ഏക സെലിബ്രിറ്റി എം.പി ശത്രുഘ്നൻ സിൻഹയാണ്. സണ്ണി ഡിയോൾ നാല് ചോദ്യമാണ് ഉന്നയിച്ചത്.   

Tags:    
News Summary - Reluctance to come to Parliament, no participation in discussions or questions; The 'performance' of celebrity MPs is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.