ന്യൂഡൽഹി: ചെങ്കോട്ടക്ക് സമീപമുണ്ടായ കാർ സ്ഫോടനത്തിൽ പ്രതികരണവുമായി ഡൽഹി പൊലീസ് കമീഷണർ സതീഷ് ഗോൾച്ച. സ്ഫോടനത്തെ തുടർന്നുള്ള സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് കമീഷണർ മാധ്യമങ്ങളോട് പറഞ്ഞു.
വൈകീട്ട് 6.52ഓടെയാണ് സ്ഫോടനം നടന്നത്. സാവധാനത്തിൽ വന്ന വാഹനം ട്രാഫിക് സിഗ്നലിൽ നിർത്തുകയും തുടർന്ന് പൊട്ടിത്തെറിക്കുകയുമാണ് ചെയ്തത്. സമീപത്തുണ്ടായിരുന്ന വാഹനങ്ങളും സ്ഫോടനത്തിൽ തകർന്നു.
ദേശീയ അന്വേഷണ ഏജൻസി, എൻ.എസ്.ഡി ബോംബ് സ്ക്വാഡ്, ഫോറൻസിക് സംഘം അടക്കമുള്ള അന്വേഷണ ഏജൻസികൾ സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി സ്ഫോടന വിവരം കൈമാറിയതായും കമീഷണർ അറിയിച്ചു.
തിങ്കളാഴ്ച വൈകീട്ട് 6.52ഓടെയാണ് രാജ്യത്തെ ഞെട്ടിച്ച് ഡൽഹിയിൽ കാർബോംബ് സ്ഫോടനം നടന്നത്. ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാർ പൊട്ടിത്തെറിക്കുകയായിരുന്നു. 13 പേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ ഏതാനും കിലോമീറ്റർ അകലെയുള്ള എൽ.എൻ.ജെ.പി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പ്രദേശം ജനനിബിഡമായിരുന്നു. അതിനിടെയാണ് ഹ്യൂണ്ടായ് ഐ.20 കാറാണ് പൊട്ടിത്തെറിച്ചത്. ഉഗ്ര സ്ഫോടനത്തിൽ നിരവധി വാഹനങ്ങൾ തകർന്നു. അനേകം മീറ്ററുകൾ അകലെ പാർക്കു ചെയ്ത വാഹനങ്ങളുടെ ചില്ലുകളും സ്ഫോടനത്തിൽ തകർന്നു. ചെങ്കോട്ട ട്രാഫിക് സിഗ്നലിനരികെ പതിയെ നീങ്ങിയ കാർ പൊട്ടിത്തെറിക്കുകയായിരുന്നു. വർഷം മുഴുവൻ നല്ല തിരക്കുള്ള പ്രദേശത്താണ് സ്ഫോടനമുണ്ടായത്.
സംഭവത്തിന്റെ വിഡിയോ ‘ചാന്ദ്നി ചൗക് വ്യാപാരി അസോസിയേഷൻ’ പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ സ്ഫോടനത്തിന്റെ ആഘാതം വ്യക്തമാണ്. സ്ഫോടനം നടന്ന പ്രദേശത്ത് ശരീരഭാഗങ്ങൾ ചിതറിക്കിടക്കുകയാണ്. നടന്നത് ഭീകരാക്രമണമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഡൽഹി നഗരം അതിജാഗ്രതയിലാണ്. അഗ്നി രക്ഷാവിഭാഗം കുതിച്ചെത്തി രാത്രി 7.29ഓടെ തീ നിയന്ത്രണവിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.