ദേവാല കാട്ടിമട്ടം ഭാഗത്ത് അനധികൃതമായി സ്വർണഖനനം നടത്താൻ മലകൾ തുരന്നപ്പോൾ

അനധികൃത സ്വർണഖനനം; നടപടിയെടുക്കാൻ ആർ.ഡി.ഒയുടെ റിപ്പോർട്ട്

ദേവാല: കാട്ടിമട്ടം ഭാഗത്ത് മലകൾ തുരന്ന് സ്വർണം അരിച്ചെടുക്കാനുള്ള മണ്ണ് ശേഖരിക്കുന്ന അനധികൃത പ്രവൃത്തികൾ നടക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് ഗൂഡല്ലൂർ ആർ.ഡി.ഒ ഗുണശേഖരന്റെ നേതൃത്വത്തിലുള്ള റവന്യൂ അധികൃതർ ദേവാലയിലെ കാട്ടിമട്ടം ഉൾപ്പെടെയുള്ള ഭാഗത്ത് പരിശോധന നടത്തി. സ്വർണവില കുതിച്ചുയർന്നതോടെ ഇവിടെ അനധികൃതമായി സ്വർണമടങ്ങിയ മൺതരികൾ കുഴിച്ചെടുക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് കലക്ടറുടെ നിർദേശപ്രകാരം ആർ.ഡി.ഒ ദേവാലയിലെ അനധികൃത സ്വർണ ഖനന സ്ഥലങ്ങൾ സന്ദർശിച്ചത്.

പാറകൾ പൊട്ടിക്കാനും മണ്ണ് തുരക്കാനും യന്ത്രങ്ങളും വെടിമരുന്നും ഉപയോഗപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനായി കേരളം ഉൾപ്പെടെയുള്ള ഭാഗത്തുനിന്ന് കരിമരുന്നുകളും രാസവസ്തുക്കളും കടത്തുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. മലകൾ തുരന്ന് സ്വർണം ഉൾപ്പെട്ട മണ്ണ് ശേഖരിക്കാനായി ആഴത്തിൽ ഗുഹകൾ രൂപത്തിൽ തുരക്കുകയാണ്. ഇത് വൻ പ്രകൃതിക്ഷോഭത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചെറിയ കുട്ടികളെ വരെ ഈ പണിക്ക് കൊണ്ടുപോകുന്നതായും ആരോപണമുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് ഇവിടെ സ്വർണ ഖനനം നടന്നിരുന്നു. എന്നാൽ ചെലവിനനുസരിച്ച് സ്വർണം ലഭിക്കില്ലെന്ന് കണ്ടതോടെ ഇവിടെയുള്ള ഖനനം ഉപേക്ഷിച്ചു പോയതാണെന്നാണ് പറയപ്പെടുന്നത്.

അതേസമയം വ്യക്തമായ കാരണങ്ങൾ ആർക്കും അറിയില്ല. ഇവർ പോയതിനുശേഷം തദ്ദേശവാസികളും പലരും അനധികൃതമായി സ്വർണ അയിരുനു വേണ്ടി മലകൾ തുരന്നിരുന്നു. പിന്നീട് നിരോധനം ഉണ്ടായതോടെ കുറച്ചുകാലത്തേക്ക് ഈ പണി നിർത്തിവെച്ചിരുന്നു. സ്വർണവില കുതിച്ചുയർന്നതോടെ വീണ്ടും അനധികൃത ഖനനം വർധിക്കുന്നതാണ് റിപ്പോർട്ട്. കാട്ടിമട്ടം ഭാഗത്തുതന്നെ നിരവധി ഗുഹകളാണ് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്.

തുരന്ന്തുരന്ന് കിലോമീറ്റർ ഉള്ളിലോട്ടു പോകുന്ന ഇവർക്ക് ശ്വാസതടസ്സം നേരിട്ട് പലർക്കും ജീവഹാനി സംഭവിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നുണ്ടെങ്കിലും വ്യക്തമായ റിപ്പോർട്ട് അധികൃതർക്ക് ലഭിച്ചിട്ടില്ല. കൂടാതെ പ്രകൃതിക്ഷോഭത്തിനും കാരണമാകുമെന്ന് വ്യക്തമായതോടെ അനധികൃത ഖനനം നടത്തുന്നവർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ജില്ല കലക്ടർക്ക് ആർ.ഡി.ഒ നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Illegal gold mining; RDO's report calls for action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.