ഡൽഹിയിൽ 46 വർഷത്തിനിടയിലെ റെക്കോർഡ് മഴ; വിമാനങ്ങൾ വെള്ളത്തിൽ - വിഡിയോ

ന്യൂഡൽഹി: 46 വർഷത്തിനിടയിൽ ലഭിച്ച റെക്കോർഡ് മഴയിൽ വലഞ്ഞ് ഡൽഹി. ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്‍റെ ടെർമിനലിലും റൺവേയിലും വെള്ളം കയറി. നിരവധി വിമാനങ്ങൾ വൈകുകയും വഴിതിരിച്ച് വിടുകയും ചെയ്തു. റോഡുകളിലും വെള്ളം നിറഞ്ഞതോടെ ഗാതാഗതക്കുരുക്ക് രൂക്ഷമായി. 

കനത്ത മഴയെതുടർന്ന് ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയോടെ 1100 മില്ലിമീറ്റർ മഴ ഈ മൺസൂൺ കാലത്ത് ലഭിച്ചുകഴിഞ്ഞു. ഇത്രയുമധികം മഴ ഇതിന് മുമ്പ് ലഭിക്കുന്നത് 1975ലാണ്. അന്ന് 1150 മില്ലിമീറ്ററാണ് ലഭിച്ചത്. സാധാരണഗതിയിൽ മൺസൂൺ കാലത്ത് ശരാശരി 648.9 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്താറ്.

എയർപോർട്ടിൽ വെള്ളം കയറിയതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിരവധി വിമാനസർവിസുകളെയാണ് മഴ പ്രതികൂലമായി ബാധിച്ചത്. ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികൾ തങ്ങളുടെ സർവിസുകൾ റീഷെഡ്യൂൾ ചെയ്തതായി അറിയിച്ചു. യാത്രക്കാരോട് വിമാനങ്ങളുടെ തൽസ്ഥിതി പരിശോധിക്കാനും നിർദേശം നൽകി. ജയ്പുർ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ വഴിതിരിച്ച് വിട്ടത്. 


അതേസമയം, വിമാനത്താവള ടെർമിനലിൽ വെള്ളം കയറിയത് നീക്കിയെന്ന് അധികൃതർ അറിയിച്ചു. ജീവനക്കാർ ഒരുമിച്ച് ചേർന്ന് വെള്ളം നീക്കുകയായിരുന്നു.

ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. കഴിഞ്ഞദിവസങ്ങളിൽ ചെറിയ തോതിൽ മഴ ലഭിച്ചിരുന്നു. ഇത് നഗരത്തിലെ ചൂടിന് ആശ്വാസം നൽകി. എന്നാൽ, വെള്ളിയാഴ്ച മഴ ഏറെനേരം നീണ്ടുനിന്നതോടെയാണ് കാര്യങ്ങൾ കൈവിട്ടത്. അടുത്ത 12 മണിക്കൂർ കൂടി മഴ തുടരും.




Tags:    
News Summary - Record rainfall in Delhi for 46 years; Planes in the water - video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.