ഇന്ധനവിലയിലെ വർധന, ദീർഘദൂര റൂട്ടുകൾ നഷ്ടത്തിൽ; ജൂൺ, ജൂലൈ മാസങ്ങളിലെ സർവിസുകൾ വെട്ടിക്കുറക്കാൻ എയർ ഇന്ത്യ

ന്യൂഡൽഹി: വിമാന ഇന്ധനവിലയിലെ കുത്തനെയുള്ള വർധനവും വ്യോമപാതയിലെ നിയന്ത്രണങ്ങളും കാരണം അന്താരാഷ്ട്ര വിമാന സർവിസുകൾ വെട്ടിക്കുറക്കുമെന്ന് എയർ ഇന്ത്യ. ജൂൺ, ജൂലൈ മാസങ്ങളിലെ സർവിസുകൾ കുറക്കാനാണ് കമ്പനിയുടെ തീരുമാനം. വിലവർധനയും നിയന്ത്രണങ്ങളും കാരണം നിരവധി റൂട്ടുകൾ ലാഭകരമല്ലാതായതിനെ തുടർന്നാണ് തീരുമാനം.

നിലവിലെ സാഹചര്യത്തിൽ ജൂ​ൺ​, ജൂലൈ മാസങ്ങളിലെ സർവിസുകൾ കുറക്കുകയല്ലാതെ മറ്റ് വഴിയില്ലെന്ന് എയർ ഇന്ത്യ സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ കാമ്പ്ബെൽ വിൽസൺ പറഞ്ഞു. ഇന്ധനവിലയിൽ ഇളവ് അനുവദിക്കുകയും വ്യോമമേഖലയിലെ നിയന്ത്രണങ്ങൾ നീക്കുകയും ചെയ്താൽ എയർലൈൻ സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും സി.ഇ.ഒ വ്യക്തമാക്കി.

​വിമാന ഇന്ധനവില വർധനവും വ്യോമപാതയിലെ നിയന്ത്രണവും മൂലം ഏപ്രിൽ, മേയ് മാസങ്ങളിൽ എയർ ഇന്ത്യ സർവിസുകൾ കുറച്ചിരുന്നു. ഹ്രസ്വദൂര പാതകൾ വഴിമാറ്റി ദീർഘദൂര പാതകളാക്കിയതും വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. 2026 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യ ഗ്രൂപ്പിന് 22,000 കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്.

ജെറ്റ് ഇന്ധനവിലയിലെ കുത്തനെയുള്ള വർധനവ് പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ചെലവ് വർധിപ്പിക്കുമെന്നും അതിനാൽ സർക്കാറിന്റെ അടിയന്തര ഇടപെടൽ ആ​വശ്യമാണെന്ന് വിമാന കമ്പനികൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് എയർ ഇന്ത്യയുടെ നീക്കം. കുതിച്ചുയരുന്ന ഇന്ധന വില കാരണം വളരെയധികം സമ്മർദ്ദം നേരിടുന്നുവെന്ന് എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളെ പ്രതിനിധീകരിക്കുന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് വ്യോമയാന മന്ത്രാലയത്തിന് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.

പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് പ്രതികൂല കറൻസി വിനിമയ നിരക്ക്, പരിമിതമായ വ്യോമാതിർത്തി എന്നിവ കാരണം വിമാന ഇന്ധന വിലയിലെ കുതിച്ചുചാട്ടം അന്താരാഷ്ട്ര വിമാനക്കമ്പനിക​ളെ ഉൾപ്പെടെ പ്രതികൂലമായി ബാധിച്ചിരുന്നു. ലോകമെമ്പാടും വിമാന സർവിസുകൾ വെട്ടിക്കുറച്ചിരുന്നു. നിലവിൽ പ്രവർത്തനചെലവിന്റെ 55 മുതൽ 60 ശതമാനം വരെ വിമാന ഇന്ധന ചെലവാണെന്നും കമ്പനികൾ പറയുന്നു. 

Tags:    
News Summary - Air India to cut international flights till July amid fuel surge airspace curbs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.