ഫ്രഞ്ച് സര്‍ക്കാറിന്റെ അന്തര്‍ദേശീയ ബഹുമതിയായ ‘ഷെവലിയാര്‍ ഓഫ് ആര്‍ട്സ് ആൻഡ് ലെറ്റേഴ്സ്‘ ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ തിറി മോത്തു രവി ഡി.സിക്ക് സമ്മാനിക്കുന്നു
ന്യൂഡൽഹി: കലാസാംസ്കാരിക ലോകത്ത് ഫ്രഞ്ച് സര്‍ക്കാര്‍ നല്‍കുന്ന അന്തര്‍ദേശീയ ബഹുമതിയായ ഷെവലിയാര്‍ ഓഫ് ആര്‍ട്സ് ആൻഡ് ലെറ്റേഴ്സ് രവി ഡി.സി ക്ക് സമ്മാനിച്ചു. ന്യൂഡല്‍ഹി ശാന്തിപഥിലെ ഫ്രഞ്ച് എംബസിയില്‍ നടന്ന ചടങ്ങിലാണ് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ തിറി മോത്തു രവി ഡി.സിക്ക് പുരസ്കാരം സമ്മാനിച്ചത്. സാംസ്കാരിക, സാഹിത്യ, സാമൂഹിക മേഖലയിലെ നിരവധിപേർ ചടങ്ങിൽ സംബന്ധിച്ചു.
കല, സാഹിത്യം, സംസ്കാരം എന്നിവയില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കും ഫ്രാന്‍സിന്‍റെ കലാസാംസ്കാരിക പാരമ്പര്യത്തെ ആഗോളതലത്തില്‍ ഉയര്‍ത്തിക്കാട്ടിയവര്‍ക്കും നല്‍കുന്ന പ്രശസ്ത ബഹുമതിയാണ് ‘ഷെവലിയാര്‍ ഓഫ് ആര്‍ട്സ് ആൻഡ് ലെറ്റേഴ്സ്’. നിരവധി ഫ്രഞ്ച് സാഹിത്യ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിന് പുറമെ, ഇന്ത്യയും ദക്ഷിണേഷ്യൻ രാജ്യങ്ങളും ഫ്രാൻസും തമ്മിലുള്ള സാംസ്കാരിക വിനിമയത്തിനുള്ള ഫ്രഞ്ച് എംബസിയുടെ ‘വില്ല സ്വാഗതം’ പരിപാടിയുടെ ഭാഗമായ ‘വാഗമൺ റൈറ്റർ റെസിഡൻസി’യിലൂടെ അന്തർദേശീയ എഴുത്തുകാരെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിലും ഡി.സി ബുക്സ് വലിയ പങ്കുവഹിച്ചെന്ന് ഫ്രഞ്ച് എംബസി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള നിരവധി കലാകാരന്മാരും, എഴുത്തുകാരും ചലച്ചിത്രകാരന്മാരും സാംസ്കാരിക വ്യക്തികളും മുമ്പ് കരസ്ഥമാക്കിയ ഈ ബഹുമതി എം. മുകുന്ദന്‍, അടൂര്‍ ഗോപാലക്യഷ്ണന്‍, അരുന്ധതി റോയ്, ഷാജി എന്‍. കരുണ്‍ എന്നീ മലയാളികൾക്കും ശിവജി ഗണേശന്‍, ഷാരൂഖ് ഖാന്‍, മെറില്‍ സ്റ്റ്രീപ്പ്, കമല്‍ ഹാസന്‍, ഐശ്വര്യ റായ്, തുടങ്ങിയവർക്കും ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.