ന്യൂഡൽഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന എപ്സ്റ്റീൻ ഫയലുകളിൽ പരാമർശം വന്നതിനെ തുടർന്ന് വിവാദത്തിലായ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്സ് ഇന്ന് ഇന്ത്യ എ. ഐ ഉച്ചകോടിയിൽ പങ്കെടുക്കില്ല. അദ്ദേഹത്തിന്റെ ജീവകാരുണ്യ സംഘടനയായ ഗേറ്റ്‌സ് ഫൗണ്ടേഷനാണ് ഇക്കാര്യം അറിയിച്ചത്.
ഗേറ്റ്‌സ് ഫൗണ്ടേഷന്‍റെ ആഫ്രിക്ക, ഇന്ത്യ ഓഫീസുകളുടെ പ്രസിഡന്റ് അങ്കുർ വോറയായിരിക്കും ബിൽഗേറ്റ്സിന് പകരം പരിപാടിയിൽ സംസാരിക്കുക.
പൊതുവായ ആരോഗ്യ, വികസന ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ ഗേറ്റ്‌സ് ഫൗണ്ടേഷൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും സംഘടന സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ആറ് ദിവസത്തെ ഉച്ചകോടിയിലെ പ്രധാന വ്യക്തികളുടെ പട്ടികയിൽ ബിൽ ഗേറ്റ്സിന്റെ പേര് ഇല്ലാത്തതിനെത്തുടർന്നുണ്ടായ ആശയക്കുഴപ്പങ്ങൾക്കിടയിലാണ് പ്രസ്താവന.
തിങ്കളാഴ്ചയാണ് ഉച്ചകോടി ആരംഭിച്ചത്. എ.ഐയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നാലാമത്തെ അന്താരാഷ്ട്ര വാർഷിക സമ്മേളനമാണിത്. 2023-ൽ യു.കെയിലും 2024-ൽ ദക്ഷിണ കൊറിയയിലും 2025-ൽ ഫ്രാൻസിലുമാണ് മുൻ സമ്മേളനങ്ങൾ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.