യു.പിയിൽ ബലാത്സംഗക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ആൾമാറാട്ടത്തിനായി മറ്റൊരാളെ കൊലപ്പെടുത്തി

മീററ്റ്: യു.പിയിലെ മീററ്റിൽ ബലാത്സംഗ-വധക്കേസുകളിലെ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം താൻ മരിച്ചുവെന്ന് തെറ്റിദ്ധരിപ്പിക്കാൻ മറ്റൊരാളെ കൊലപ്പെടുത്തി. രാജ്കുമാർ എന്നയാളാണ് കൊലപാതകം നടത്തിയത്. തന്‍റെ പേരിലുള്ള ക്രിമിനൽ കേസുകൾ ഒഴിവാക്കാനായാണ് ഇയാൾ കൊലപാതകം നടത്തി ആൾമാറാട്ടത്തിന് ശ്രമിച്ചത്.

ബലാത്സംഗ കേസിലും വധക്കേസിലും അടുത്തിടെയാണ് രാജ്കുമാർ ജാമ്യത്തിലിറങ്ങിയത്. തുടർന്ന് ബുലന്ദ്ഷഹറിലെ മദ്യശാലയിൽ വെച്ച് പരിചയപ്പെട്ട ഒരാൾക്ക് പണവും വസ്ത്രങ്ങളും നൽകി കൂടെക്കൂട്ടി. പിന്നീട് ഭാര്യയുടെയും കൂട്ടാളിയുടെയും സഹായത്തോടെ ഇയാളെ സമീപത്തെ വനത്തിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മൃതദേഹത്തിന്‍റെ മുഖം രാസവസ്തു ഉപയോഗിച്ച് വികൃതമാക്കിയ ശേഷം മരിച്ചത് താനാണെന്ന് വരുത്തിത്തീർക്കാൻ ആധാർ കാർഡ് മൃതദേഹത്തിൽ വെക്കുകയും ചെയ്തു.

സെപ്റ്റംബർ 23നാണ് പൊലീസ് മൃതദേഹം കണ്ടെത്തുന്നത്. ആധാർ കാർഡ് കണ്ട് സംശയം തോന്നിയ പൊലീസ് രാജ്കുമാറിന്‍റെ ഭാര്യയെ ചോദ്യം ചെയ്യുകയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തതോടെ സത്യം വെളിപ്പെട്ടു. തുടർന്ന്, കുമാറിനെയും ഭാര്യയെയും ഇവരുടെ സഹായിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.