ചെന്നൈ: തമിഴ്നാട്ടിൽ ലോക്സഭ തെരഞ്ഞെടുപ്പിന് ഡി.എം.കെയും രണ്ടു സഖ്യകക്ഷികളും തമ്മിൽ ധാരണയായി. ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ് 2019ൽ മത്സരിച്ച തെക്കൻ തമിഴ്നാട്ടിലെ രാമനാഥപുരം മണ്ഡലത്തിൽ ജനവിധി തേടും.
കൊങ്കുനാട് മക്കൾ ദേശീയ കക്ഷി (കെ.എം.ഡി.കെ) നാമക്കൽ മണ്ഡലത്തിൽ മത്സരിക്കും. മുസ്‍ലിം ലീഗിന്റെ നിലവിലെ എം.പി നവാസ് കനി തന്നെ രാമനാഥപുരത്ത് ജനവിധി തേടുമെന്ന് പാർട്ടി ദേശീയ പ്രസിഡന്റ് കെ.എം. ഖാദർ മൊയ്തീൻ പറഞ്ഞു. മുസ്‍ലിം ലീഗ് രാജ്യസഭാ സീറ്റിലേക്കും അവകാശവാദം ഉന്നയിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തിൽ പിന്നീട് ചർച്ച നടത്താമെന്ന് ഡി.എം.കെ നേതാക്കൾ വ്യക്തമാക്കി.
2019ൽ കെ.എം.ഡി.കെയുടെ എ.കെ.പി. ചിൻരാജ് ഡി.എം.കെയുടെ ഉദയസൂര്യൻ ചിഹ്നത്തിലാണ് മത്സരിച്ച് ജയിച്ചത്. ഇത്തവണ ആരു മത്സരിക്കുമെന്ന് പിന്നീട് തീരുമാനിക്കുമെന്നും എന്നാൽ, ഡി.എം.കെയുടെ ചിഹ്നത്തിലാണ് ജനവിധി തേടുകയെന്നും പാർട്ടി ജനറൽ സെക്രട്ടറി ഈശ്വരൻ പറഞ്ഞു.
കോൺഗ്രസ്, വി.സി.കെ, ഇടതു പാർട്ടികൾ എന്നിവരുമായി ഡി.എം.കെ സീറ്റ് ചർച്ച പൂർത്തിയായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.