ലഖ്നോ: അയോധ്യയിലെ തർക്കഭൂമിയിൽ നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. ക്ഷേത്രത്തിന്റെ നിർമാണം പാതിയോളം എത്തിയെന്ന് ട്രസ്റ്റ് അംഗം പറഞ്ഞു. അടുത്ത വർഷത്തെ മകരസംക്രാന്തിയോടെ വിഗ്രഹം സ്ഥാപിക്കാൻ സജ്ജമാകുമെന്നും രാം മന്ദിർ ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
താഴത്തെ നിലയുടെ പണി പാതിവഴിയിൽ എത്തിയിരിക്കുകയാണ്. ആഗസ്റ്റോടെ ശ്രീകോവിലിന്റെ താഴത്തെ നില പൂർത്തിയാകുമെന്നാണ് കരുതുന്നത്. 21 അടി ഉയരമുള്ള ഒരു സ്തംഭത്തിന്റെയോ ക്ഷേത്രത്തിന്റെ തറയുടെയോ നിർമാണം ഇതിനകം പൂർത്തിയായതായി റായ് പറഞ്ഞു. ഉദയസൂര്യന്റെ കിരണങ്ങൾ വിഗ്രഹത്തിന്റെ നെറ്റിയിൽ പതിക്കുന്ന തരത്തിലാണ് ശ്രീകോവിൽ രൂപകൽപന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
11 അടി ഉയരത്തിൽ ഒരു പാളി കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിനായി എട്ട് പാളികളുള്ള കല്ലുകൾ കൊത്തിയെടുത്തിട്ടുണ്ട്. ക്ഷേത്രത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നതിന് ചുറ്റും അഞ്ച് അടി ഗ്രാനൈറ്റ് കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്.
രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ താഴത്തെ നിലയിൽ 170 തൂണുകൾ ഉൾപ്പെടും. അടുത്ത ജനുവരിയോടെ സന്നിധാനത്തിന്റെ പണി പൂർത്തിയാകുമെന്നാണ് ബന്ധപ്പെട്ട എൻജിനീയർമാർ പറയുന്നത്. കല്യാണ മണ്ഡപം, അനുഷ്ഠാന മണ്ഡപം, ഭക്തർക്ക് സൗകര്യമൊരുക്കൽ കേന്ദ്രം എന്നിവയുടെ നിർമാണം പൂർത്തിയാകാനുണ്ട്. ക്ഷേത്രത്തിന് ആയിരം വർഷത്തെ ആയുസ്സ് ഉണ്ടെന്ന് ഉറപ്പുവരുത്താൻ ആർക്കിടെക്റ്റുകളും എൻജിനീയർമാരും പ്രത്യേകം ശ്രദ്ധിക്കുന്നുവെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.