നരേന്ദ്ര മോദി
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. അതേസമയം ഇറാൻ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈയെ ഇസ്രായേൽ കൊലപ്പെടുത്തിയതിനെ മോദി അപലപിക്കാത്തത് പ്രതിപക്ഷം ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇറാൻ നേതാക്കളെ പ്രധാനമന്ത്രി വിളിച്ചില്ല.
ഇസ്രായേൽ പ്രധാനമന്ത്രിയെ വിളിച്ച മോദി മേഖലയിലെ സ്ഥിതിഗതികൾ നെതന്യാഹുവുമായി ചർച്ച ചെയ്തുവെന്ന് ‘എക്സി’ൽ കുറിച്ചു. ഈയിടെയുണ്ടായ സംഭവ വികാസങ്ങളിൽ ഇന്ത്യക്കുള്ള ആശങ്ക നെതന്യാഹുവിനെ അറിയിച്ചുവെന്നും പൗരന്മാരുടെ സുരക്ഷക്കായിരിക്കണം മുൻഗണനയെന്ന് ഊന്നിപ്പറഞ്ഞുവെന്നും മോദി തുടർന്നു. ഏറ്റുമുട്ടലിന് എത്രയും നേരത്തെ അന്ത്യമാകണമെന്ന ആവശ്യം ഇന്ത്യ ആവർത്തിച്ചുവെന്നും മോദി കൂട്ടിച്ചേർത്തു.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ വിളിച്ച് ഇറാൻ നടത്തിയ ആക്രമണത്തെ, രാജ്യത്തിന്റെ പേര് പറയാതെ ശക്തമായി അപലപിച്ച് യു.എ.ഇക്കുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച ശേഷമാണ് മോദി നെതന്യാഹുവിനെ വിളിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ അപലപനമായിരുന്നു അത്. ഇന്ത്യൻ സമൂഹത്തെ ശ്രദ്ധിക്കുന്നതിന് എമിറേറ്റ് ഭരണകൂടത്തിന് മോദി നന്ദി പറയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.