കോൺഗ്രസ് അധ്യക്ഷൻ: മത്സരിക്കില്ലെന്ന ഗെഹ്ലോട്ടിന്റെ തീരുമാനം അഭിനന്ദനാർഹം -രാജസ്ഥാൻ മന്ത്രി
ജയ്പൂർ: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ തീരുമാനത്തെ അഭിനന്ദിച്ച് സംസ്ഥാന മന്ത്രി മഹേഷ് ജോഷി. പാർട്ടി ഹൈക്കമാന്റിന്റെ ഉത്തരവുകൾ ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലന്ന് ഗെഹ്ലോട്ട് എടുത്ത തീരുമാനം വേണ്ടത്ര അഭിനന്ദിക്കപ്പെട്ടിട്ടില്ല. പാർട്ടി ഹൈക്കമാന്റിന്റെ ഉത്തരവുകൾ അദ്ദേഹം ഒരിക്കലും അനുസരിക്കാതിരുന്നിട്ടില്ല. പാർട്ടി ഔദ്യോഗികമായി നോട്ടീസ് അയച്ചാൽ, ഞങ്ങൾ മറുപടി നൽകുമെന്നും ജോഷി പറഞ്ഞു.
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് അശോക് ഗെഹ്ലോട്ട് വ്യക്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം .
സെപ്തംബർ 25-വിമത നീക്കത്തെക്കുറിച്ചും ജോഷി പറഞ്ഞു. ഈ സംഭവത്തിൽ ഗെഹ്‌ലോട്ടിന് വളരെ സങ്കടമുണ്ടായിരുന്നു, രാത്രിയിൽ ശരിയായി ഉറങ്ങാൻ പോലും കഴിഞ്ഞില്ല. ഇത് സോണിയ ഗാന്ധിയെ വേദനിപ്പിക്കുമോ എന്ന് അദ്ദേഹം വേവലാതിപ്പെട്ടു. മുഖ്യമന്ത്രിയെ ഞങ്ങൾ തീരുമാനിക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. -ഗെഹ്‌ലോട്ട് സോണിയ ഗാന്ധിയുമായി ദേശീയ തലസ്ഥാനത്തെ 10 ജൻപഥിലെ വസതിയിൽ കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മന്ത്രി മഹേഷ് ജോഷിയുടെ പരാമർശം.
'കൊച്ചിയിൽ വെച്ച് രാഹുൽ ഗാന്ധിയെ കണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് അഭ്യർഥിച്ചു. അദ്ദേഹം അംഗീകരിച്ചില്ല. അതിനാൽ താൻ മത്സരിക്കാമെന്ന് പറഞ്ഞു. എന്നാൽ രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി വന്നതോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചുവെന്നായിരുന്നു ഗെഹലോട്ട് പറഞ്ഞത്. സംസ്ഥാനത്തുണ്ടായ പ്രതിസന്ധിക്ക് ഗെഹ്ലോട്ട് മാപ്പ് പറഞ്ഞിരുന്നു.
'ഒറ്റവരി പ്രമേയം ഞങ്ങളുടെ പാരമ്പര്യമാണ്. നിർഭാഗ്യവശാൽ, പ്രമേയം പാസാക്കാത്ത സാഹചര്യം ഉടലെടുത്തു. പ്രമേയം പാസാക്കുക എന്നത് എന്റെ ധാർമിക ഉത്തരവാദിത്തമാണ് എന്നാൽ മുഖ്യമന്ത്രിയായിരുന്നിട്ടും എനിക്ക് അത് പാസാക്കാൻ കഴിഞ്ഞില്ല' - അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.