'ക്ഷേത്രങ്ങൾ പോലും സുരക്ഷിതമല്ല, സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം പോയത് 18 കോടി രൂപ!'; ഗുരുതര ആരോപണവുമായി രാജ് താക്കറെ

മുംബൈ: മുംബൈയിലെ പ്രശസ്തമായ ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽ നിന്ന് പ്രതിവർഷം 18 കോടി രൂപയോളം കവർച്ച ചെയ്യപ്പെടുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) അധ്യക്ഷൻ രാജ് താക്കറെ രംഗത്ത്. അയോധ്യയിലെ രാമക്ഷേത്രത്തിൽ നിന്ന് 1,400 കോടി രൂപ കാണാതായെന്ന വിവാദങ്ങൾക്ക് പിന്നാലെയാണ് ക്ഷേത്രങ്ങളിലെ അഴിമതിക്കെതിരെ കടുത്ത വിമർശനവുമായി അദ്ദേഹം സംസാരിച്ചത്. രാജ്യത്തെ ക്ഷേത്രങ്ങൾ പോലും ഇപ്പോൾ സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്നും ആവശ്യപ്പെട്ടു.

ക്ഷേത്രത്തിലെ എട്ട് ട്രസ്റ്റിമാർ എഴുതിയ കത്ത് ഉദ്ധരിച്ചുകൊണ്ടാണ് താക്കറെ കാര്യങ്ങൾ വ്യക്തമാക്കിയത്. കാണിക്ക വഞ്ചിയിൽ നിന്ന് പണം കവർന്ന ചില ജീവനക്കാരെ ട്രസ്റ്റിമാരുടെ ജാഗ്രത മൂലം പിടികൂടാനായെന്നും ഇതിന് പിന്നാലെ ക്ഷേത്രത്തിന്റെ പ്രതിവാര വരുമാനം 50 ലക്ഷത്തിൽ താഴെയായിരുന്നത് ഒറ്റയടിക്ക് 1.5 കോടി രൂപയായി ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു. വരുമാനത്തിലുണ്ടായ ഈ വൻ വർദ്ധനവ് ചൂണ്ടിക്കാണിക്കുന്നത് പ്രതിവർഷം ശരാശരി 18 കോടി രൂപയോളം മോഷ്ടിക്കപ്പെട്ടിരുന്നു എന്നതിന്റെ തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു. ജീവിതത്തിലെ പലവിധ പ്രയാസങ്ങൾ മൂലം നിരാശരായ യുവാക്കൾ ആശ്വാസം തേടിയാണ് ക്ഷേത്രങ്ങളിലെത്തുന്നത്. എന്നാൽ അത്തരം തീർത്ഥാടന കേന്ദ്രങ്ങൾ പോലും അഴിമതിയിൽ നിന്ന് മുക്തമല്ലെന്നത് സങ്കടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ആരോപണങ്ങളോട് പ്രതികരിച്ച സിദ്ധിവിനായക ക്ഷേത്ര ട്രസ്റ്റ് ചെയർമാനും ശിവസേനാ നേതാവുമായ സദാ സർവാങ്കർ കവർച്ചയുമായി ബന്ധപ്പെട്ട് ഒമ്പത് ജീവനക്കാരെ അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ചു. സംഭവത്തിൽ പോലീസിൽ പരാതി നൽകുകയും ആവശ്യമായ കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ട്രസ്റ്റിന്റെ തുടർച്ചയായ പ്രവർത്തനങ്ങളും ജാഗ്രതയുമാണ് വരുമാന വർദ്ധനവിന് കാരണമെന്നും ക്ഷേത്രത്തിന്റെ വാർഷിക വരുമാനം രണ്ടു വർഷം മുമ്പത്തെ 114 കോടി രൂപയിൽ നിന്ന് ഇപ്പോൾ 182 കോടിയായി ഉയർന്നതായും സർവാങ്കർ വ്യക്തമാക്കി.

അയോധ്യയിലെയും സിദ്ധിവിനായക ക്ഷേത്രത്തിലെയും കാണിക്ക മോഷണ ആരോപണങ്ങൾ ദേശീയ രാഷ്ട്രീയത്തിലും വലിയ കൊടുങ്കാറ്റാണ് സൃഷ്ടിച്ചിരിക്കുന്നത്. വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിന് മുന്നിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതീകാത്മകമായി കാണിക്ക മോഷണ നാടകം ചിത്രീകരിച്ച് പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എം.പിമാരായ പപ്പു യാദവ്, അവധേഷ് പ്രസാദ് എന്നിവർക്കെതിരെ വാരണാസിയിലും ഡൽഹിയിലും പോലീസിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.