ന്യൂഡൽഹി: അതിർത്തിയിൽ ചൈനീസ് സൈന്യവുമായുള്ള സംഘർഷത്തിൽ ഉചിതമായ തീരുമാനം എടുക്കാത്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെയും വിമർശിക്കുന്ന മുൻ കരസേനാ മേധാവി എം.എം. നരവനെയുടെ അപ്രകാശിത പുസ്തകവുമായി രാഹുൽ ഗാന്ധി പാർലമെന്റിൽ.
ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ പ്രകാശനം നടത്താത്ത, പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിക്കുന്ന നരവനെയുടെ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകത്തിന്റെ കോപ്പിയുമായാണ് ബുധനാഴ്ച രാഹുൽ സഭയിൽ എത്തിയത്.
ഈ പുസ്തകത്തിൽ പറയുന്ന പരാമർശങ്ങൾ ഉന്നയിച്ച്, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കാൻ തിങ്കളാഴ്ച രാഹുൽ ഗാന്ധിയെ സർക്കാറും സ്പീക്കറും അനുവദിച്ചിരുന്നില്ല. പുസ്തകം ഇറങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രസംഗം തടസ്സപ്പെടുത്തിയത്. പുസ്തകത്തിലെ ഉള്ളടക്കം പരാമർശിച്ച് കാരവൻ മാഗസിനിൽ വന്ന ലേഖനമാണെന്ന് ചൂണ്ടിക്കാട്ടി രാഹുൽ പ്രസംഗം തുടർന്നെങ്കിലും അനുമതി നൽകിയില്ല. ചൊവ്വാഴ്ച സഭയിൽ ചർച്ച ആരംഭിച്ചപ്പോഴും രാഹുൽ ഇതേ വിഷയത്തിലേക്ക് കടന്നതോടെ പ്രസംഗിക്കാൻ അനുമതി നൽകാതെ മറ്റുള്ളവരിലേക്ക് ചെയർ കടന്നു. ഇതു വലിയ പ്രതിഷേധത്തിന് കാരണമായി. ഇതിന് പിന്നാലെയാണ് പുസ്തകത്തിന്റെ കോപ്പിയുമായി സഭയിൽ എത്തിയത്.
പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ പറയുന്ന പുസ്തകം ഇതാണെന്നുപറഞ്ഞ രാഹുൽ, വായിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ ഇന്ത്യ-യു.എസ് വ്യാപാര കരാർ സംബന്ധിച്ച് വിശദീകരിക്കാൻ വാണിജ്യ മന്ത്രി പിയൂഷ് ഗോയലിനെ വിളിച്ചു. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ ഒന്നടങ്കം ബാനറുമായി നടുത്തളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചു. തുടർന്ന് പുസ്തകവുമായി പാർലമെന്റിന് പുറത്തേക്കുവന്ന രാഹുൽ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ പ്രദർശിപ്പിച്ചു. പ്രധാനമന്ത്രി ലോക്സഭയിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നില്ല. അഥവാ ഹാജരാവുകയാണെങ്കിൽ പുസ്തകം അദ്ദഹത്തിന് കൈമാറുമെന്നും രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.