ന്യൂഡൽഹി: അധികാരത്തിലെത്തിയാൽ ബിഹാറിലെ ജനങ്ങൾക്കെല്ലാം സൗജന്യമായി കോവിഡ് വാക്സിൻ നൽകുമെന്ന ബി.ജെ.പിയുടെ പ്രകടനപ്രതികയിലെ വാഗ്ദാനത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
''ഇന്ത്യയിലെ സർക്കാർ കോവിഡ് വാക്സിൻ വിതരണം പ്രഖ്യാപിച്ചിരിക്കുന്നു. നിങ്ങൾക്ക് കോവിഡ് വാക്സിനും തെറ്റായ വാഗ്ദാനങ്ങളും എന്ന് കിട്ടുമെന്നറിയാൻ നിങ്ങളുടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തീയ്യതി നോക്കൂ'' -രാഹുൽ ട്വീറ്റ് ചെയ്തു.
കോവിഡ് -19 വാക്സിൻ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നതിന് ലഭ്യമായാൽ, ബിഹാറിലെ ഓരോ വ്യക്തിക്കും സൗജന്യ വാക്സിനേഷൻ ലഭിക്കുമെന്ന് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. ഇന്ത്യയിൽ ഉൾപ്പെടെ വാക്സിൻ പരീക്ഷണം അവസാനഘട്ടത്തിൽ എത്തിനിൽക്കെ കേന്ദ്രമന്ത്രിയുടെ ഇത്തരം പരാമർശത്തിനെതിരെ സോഷ്യൽ മീഡയയിൽ രോഷം പുകഞ്ഞിരുന്നു.
ബി.ജെ.പി ഭരണമില്ലാത്ത സംസ്ഥാനങ്ങളുടെ അവസ്ഥ എന്താകുമെന്ന് ആം ആദ്മി പാർട്ടി ട്വിറ്ററിലൂടെ ആരാഞ്ഞു. ബി.ജെ.പിക്കെതിരെ വോട്ട് ചെയ്ത ഇന്ത്യക്കാർക്ക് സൗജന്യമായി കോവിഡ് വാക്സിൽ ലഭിക്കില്ലേ എന്നും എ.എ.പി ട്വീറ്റ് ചെയ്തിരുന്നു.
''വാക്സിനുകൾക്ക് പണം നൽകുന്നത് ബി.ജെ.പി പാർട്ടി ഖജനാവിൽ നിന്നാണോ? ഇത് സർക്കാർ ഖജനാവിൽ നിന്നാണെങ്കിൽ, രാജ്യത്തിൻെറ മറ്റ് ഭാഗങ്ങൾ പണം നൽകേണ്ടിവരുമ്പോൾ ബിഹാറിന് മാത്രം എങ്ങനെ സൗജന്യ വാക്സിൻ നൽകും? കോവിഡിനെ ലജ്ജാകരമായ രീതിയിൽ ചൂഷണം ചെയ്യുന്ന ഈ ജനാധിപത്യ സിദ്ധാന്തം അങ്ങേയറ്റം തെറ്റാണ്'' - ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.