ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രതിഷേധത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'നുണ'യുടെയും 'കൊള്ള'യുടെയും സർക്കാരായി കേന്ദ്രം മാറിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കർഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് അവർ പറഞ്ഞിരുന്നു. പക്ഷേ അവർ സുഹൃത്തുക്കളുടെ വരുമാനം നാലിരട്ടിയായി വർദ്ധിപ്പിക്കുകയാണ്, അപ്പോൾ കർഷകരുടെ വരുമാനം പകുതിയായി കുറഞ്ഞു. അടുത്തിടെ നടന്ന കർഷകരുടെ പ്രതിഷേധം സംബന്ധിച്ച് വാർത്താ ചാനലിൽ നിന്നുള്ള വീഡിയോയും അദ്ദേഹം പങ്കുവെച്ചു.
അതേസമയം ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ കൂടുതൽ ശക്തമാക്കിയ കർഷക സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. പുതിയ മൂന്ന് നിയമങ്ങളും പിൻവലിക്കുക, മിനിമം താങ്ങുവില നിശ്ചയിക്കുക തുടങ്ങി തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നും സമരം കൂടുതൽ ശക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു.
കർഷക പ്രക്ഷോഭത്തിൽ പങ്കുചേരുന്നതിനായി മധ്യപ്രദേശിലെ ഗ്വാളിയോറിലെ കർഷകർ ഇന്ന് ഡൽഹിയിലെത്തും. ഡൽഹി അതിർത്തികളിലേക്ക് പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ എത്തുമെന്നാണ് സൂചന.ൃകഴിഞ്ഞദിവസം കർഷക പ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്രം നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. കാർഷിക വിരുദ്ധ കരിനിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ കർഷക നേതാക്കൾ ഉറച്ചു നിൽക്കുകയായിരുന്നു.
പ്രശ്നം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നായിരുന്നു കേന്ദ്രം മുന്നോട്ടുവെച്ച നിർദേശം. എന്നാൽ, വിദഗ്ധ സമിതിയെ നിയോഗിക്കേണ്ട സമയമല്ല ഇതെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി. അതേസമയം ചർച്ച നല്ലതാണെന്നും നാലാം റൗണ്ട് ചർച്ച ഡിസംബർ 3ന് നടക്കുമെന്നും കൃഷി മന്ത്രി നരേന്ദ്ര സിങ്ങ് തോമർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.