റായ്പൂർ: ഛത്തീസ്ഗഢിലെ റായ്പൂരിൽ നടക്കുന്ന ദേശീയ ആദിവാസി നൃത്തമേള ഉദ്ഘാടനം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആദിവാസി സമൂഹത്തോടൊപ്പം നൃത്തം ചെയ്തു.
ചുവന്ന പരമ്പരാഗത തലപ്പാവ് ധരിച്ചാണ് രാഹുൽ ഗോത്ര സമുദായത്തിലെ അംഗങ്ങൾക്കൊപ്പം നൃത്തം ചെയ്തത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലും മറ്റ് ഉന്നത നേതാക്കളും രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. നമ്മുടെ സമ്പന്നമായ ഗോത്ര സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള സുപ്രധാന ഘട്ടമാണ് ഈ സവിശേഷമായ ഉത്സവം- രാഹുൽ ട്വിറ്ററിൽ എഴുതി.
മൂന്ന് ദിവസത്തെ നൃത്തമേളയിൽ 25 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ആറ് രാജ്യങ്ങളിൽ നിന്നുമായി 1,350ൽ അധികം പേർ പങ്കെടുക്കുമെന്ന് സംസ്ഥാന സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. 29 ആദിവാസി കലാ സംഘങ്ങൾ നാല് വ്യത്യസ്ത നൃത്തരൂപങ്ങളുടെ 43 ലധികം ശൈലികൾ അവതരിപ്പിക്കും.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, രാജ്യസഭാംഗം ആനന്ദ് ശർമ, അഹ്മദ് പട്ടേൽ, മോത്തിലാൽ വോറ, കെ.സി വേണുഗോപാൽ, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എന്നിവരും മേളയിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.