ചണ്ഡിഗഡ്: ഉദ്യോഗസ്ഥന്റെ ആത്മഹത്യ വിവാദമായതിനെത്തുടർന്ന് പഞ്ചാബ് ഗതാഗത മന്ത്രി ലാൽജിത് സിങ് ഭുള്ളർ രാജിവെച്ചു. അമൃത്സറിലെ വെയർഹൗസ് കോർപ്പറേഷൻ മാനേജരുടെ ആത്മഹത്യയെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കാൻ ഭുള്ളറിനോട് മുഖ്യമന്ത്രി ഭഗവന്ത് മൻ രാജി ആവശ്യപ്പെടുകയായിരുന്നു.
വെയർഹൗസ് കോർപ്പറേഷൻ മാനേജർ ഗഗൻദീപ് സിങ് രൺധാവ വിഷവസ്തു കഴിച്ച് വെള്ളിയാഴ്ച ആത്മഹത്യ ചെയ്തിരുന്നു. മരണത്തിന് മുമ്പ് താൻ വിഷം കഴിച്ചുവെന്നും മന്ത്രി ലാൽജിത്തിനെ പേടിയുണ്ടെന്നും തനിക്ക് ഇനി രക്ഷപ്പെടേണ്ടെന്നും രൺധാവ പറയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
10 ലക്ഷം കൈക്കൂലി വാങ്ങാൻ രൺധാവക്ക് മേൽ സമ്മർദ്ദം ഉണ്ടായിരുന്നതായി പ്രതിപക്ഷ നേതാവ് ബിക്രം സിങ് മജീതിയ ആരോപിച്ചു. മന്ത്രിയുടെ സഹായിക്ക് ടെൻഡർ നൽകാൻ ഉദ്യോഗസ്ഥന് മേൽ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ നിയമപ്രകാരം ടെൻഡർ നൽകിയതിനെത്തുടർന്ന്. മന്ത്രിയുടെ അടുത്തേക്ക് വിളിപ്പിച്ച് ആക്രമിക്കുകയും വീഡിയോ റെക്കോർഡുചെയ്യാൻ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. എന്നാൽ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നാണ് ഭുള്ളർ പറഞ്ഞു.
"ഞങ്ങളുടെ പാർട്ടി എപ്പോഴും സത്യത്തെ പിന്തുണയ്ക്കുകയും എല്ലായ്പ്പോഴും സത്യത്തോടൊപ്പം നിലകൊള്ളുകയും ചെയ്യുന്നു. അതിനാൽ, എനിക്കെതിരെയുള്ള ആ ആരോപണങ്ങൾ ശരിയായി അന്വേഷിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ അന്വേഷണം പൂർത്തിയാകാത്തിടത്തോളം, മന്ത്രി സ്ഥാനത്ത് നിന്നുള്ള രാജി അംഗീകരിക്കാൻ മുഖ്യമന്ത്രിയോട് അഭ്യർഥിക്കുകയും ചെയ്യും," ലാൽജിത് സിങ് ഭുള്ളർ സമൂഹ മാധ്യമത്തിൽ കുറിച്ചു. താൺ തരൺ ജില്ലയിലെ പറ്റിയിൽ നിന്നുള്ള എം.എൽ.എയാണ് ഭുള്ളർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.