ചണ്ഡീഗഡ്: മുൻ മന്ത്രിമാരും എം.എൽ.എമാരും ഉൾപ്പെടെ 424 വി.െഎ.പികളുടെ സുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചു. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരും നിരവധി മതനേതാക്കളും രാഷ്ട്രീയ പ്രമുഖരും സുരക്ഷ നഷ്ടപ്പെട്ടവരുടെ പട്ടികയിലുണ്ട്.
പഞ്ചാബ് മുൻ ഡി.ജി.പി പി.സി ദോഗ്ര, മജിത എം.എൽ.എ ഗനീവ് കൗർ എന്നിവർ പുതിയ പട്ടികയിലുണ്ട്. ഈ മാസം ആദ്യം അകാലിദൾ ലോക്‌സഭാ എം.പി ഹർസിമ്രത് കൗർ ബാദൽ, മുൻ കോൺഗ്രസ് എം.പിയും ഇപ്പോഴത്തെ ബി.ജെ.പി നേതാവുമായ സുനിൽ ജാഖർ, പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രി ഒ.പി സോണി, എം.പി. ഹർസിമ്രത് കൗർ ബാദൽ, മുൻ ക്യാബിനറ്റ് മന്ത്രി വിജയ് ഇന്ദർ സിംഗ്ല എന്നിവരുടെയും ഉൾപ്പെടെ എട്ടുപേരുടെ സുരക്ഷയാണ് പിൻവലിച്ചിരുന്നത്.
അതിൽ പർമീന്ദർ സിംഗ് പിങ്കി, രജീന്ദർ കൗർ ഭട്ടൽ, നവതേജ് സിംഗ് ചീമ, കേവൽ സിംഗ് ധില്ല്യോൺ എന്നിങ്ങനെ നാല് മുൻ എം.എൽ.എമാരും ഉൾപ്പെടും. ഈ എട്ട് പേരിൽ അഞ്ച് പേർക്ക് ഇസഡ് കാറ്റഗറി സുരക്ഷയും ബാക്കി മൂന്ന് പേർക്ക് വൈ പ്ലസും ഉണ്ടായിരുന്നു. 127 പൊലീസുകാരും ഒമ്പത് വാഹനങ്ങളുമാണ് ഇവരെ സംരക്ഷിച്ചത്. പഞ്ചാബിലെ വി.ഐ.പികളുടെ സുരക്ഷ എ.എ.പി സർക്കാർ നീക്കം ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്. ആദ്യ രണ്ട് ഉത്തരവുകളിൽ മുൻ എം.എൽ.എമാരും എം.പിമാരും മന്ത്രിമാരും ഉൾപ്പെടെ 184 പേരുടെ സുരക്ഷ സംസ്ഥാനം പിൻവലിച്ചിരുന്നു.
അതിനിടെ, അമൃത്സർ-കൊൽക്കത്ത സംയോജിത ഇടനാഴി പദ്ധതിയുടെ ഭാഗമായുള്ള 6.66 കോടി രൂപയുടെ പഞ്ചായത്ത് ഭൂമി നഷ്ടപരിഹാരം തിരിമറി നടത്തിയതിന് രണ്ട് സർപഞ്ചുമാർ, എട്ട് പഞ്ചുമാർ, രണ്ട് പഞ്ചായത്ത് സെക്രട്ടറിമാർ, ഒരു ജൂനിയർ എൻജിനീയർ, 10 സ്ഥാപനങ്ങൾ, നാല് സ്വകാര്യ വ്യക്തികൾ എന്നിവർക്കെതിരെ കേസെടുത്തതായി സംസ്ഥാന സർക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.