ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളിൽ ബി.ജെ.പിയിതര കക്ഷി ഭരിക്കുന്ന ഏക സംസ്ഥാനമായ പഞ്ചാബ് ശക്തമായ ചതുഷ്കോണ മത്സരത്തിലേക്ക്. ഇവിടെ ഭരണം നിലനിർത്താൻ കോൺഗ്രസ് പാടുപെടുകയാണ്. കോൺഗ്രസ് വോട്ടുകൾ ചോർത്തി ചണ്ഡിഗഢ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആം ആദ്മി പാർട്ടിയും വർഷങ്ങൾക്കുശേഷം ഒറ്റക്ക് മത്സരിക്കുന്ന ശിരോമണി അകാലിദളും മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങും ബി.ജെ.പിയും ചേർന്നുള്ള സഖ്യവുമാണ് പഞ്ചാബ് തെരഞ്ഞെടുപ്പിനെ ചതുഷ്കോണമാക്കി മാറ്റിയത്.
കർഷക സമരത്തിന് നൽകിയ പിന്തുണയുടെ ബലത്തിൽ സുഗമമായ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന കോൺഗ്രസിന് ഭരണത്തിന്റെ അവസാന വർഷം മുഖ്യമന്ത്രിയെ മാറ്റി തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. കർഷകസമരം ഏറെ ശക്തമായ സംസ്ഥാനത്ത് കർഷകരുടെ നിലപാടും നിർണായകമാണ്. രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്ന കർഷകരുടെ നിലപാട് വോട്ടെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയണം. 22 ജില്ലകളിലെ 117 നിയമസഭ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. കർഷക സമരവും കേന്ദ്ര സർക്കാറും വലിയ ചർച്ചയായിരുന്ന പ്രചാരണങ്ങൾ പ്രധാനമന്ത്രിയെ വഴിതടഞ്ഞ സംഭവത്തിലേക്ക് മാറിയ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.