ബംഗളൂരു: പ്രകൃതിവിരുദ്ധ പീഡനക്കേസിൽ ജെ.ഡി-എസ് എം.എൽ.സി സൂരജ് രേവണ്ണ (37) അറസ്റ്റിലായി. ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ ഹാസൻ മുൻ എം.പി പ്രജ്വൽ രേവണ്ണയുടെ (33) സഹോദരനാണ് സൂരജ്. തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി അർക്കൽഗുഡ് സ്വദേശിയായ 27കാരൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. കേസ് സി.ഐ.ഡിക്ക് കൈമാറിയതായി എ.ഡി.ജി.പി ആർ. ഹിതേന്ദ്ര ഞായറാഴ്ച ഉത്തരവിറക്കി.
ജെ.ഡി-എസ് പ്രവർത്തകനായ യുവാവ് സ്വകാര്യ ചാനലിലൂടെ ആരോപണമുന്നയിക്കുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. വെള്ളിയാഴ്ച ഹൊളെനരസിപൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ മടികാണിച്ചതോടെ ബംഗളൂരുവിൽ ഐ.ജിയെ സമീപിച്ചു.
ഹാസൻ എസ്.പിക്ക് ഐ.ജി നിർദേശം നൽകിയതിനെ തുടർന്ന് ഹൊളെ നരസിപൂർ റൂറൽ പൊലീസ് ശനിയാഴ്ച വൈകീട്ട് കേസ് രജിസ്റ്റർ ചെയ്തു. സൂരജ് രേവണ്ണയെ ഫാം ഹൗസിൽനിന്ന് കസ്റ്റഡിയിലെടുത്ത് രാത്രി 7.30ഓടെ സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തു. രാത്രി മുഴുവൻ നീണ്ട ചോദ്യം ചെയ്യലിനുശേഷം ഞായറാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി.
ഐ.പി.സി 377, 342, 506, 34 വകുപ്പുകളാണ് സൂരജിനെതിരെ ചുമത്തിയിട്ടുള്ളത്. ജൂൺ 16ന് ഹൊളെ നരസിപൂർ ഗണ്ണിക്കടയിലെ സൂരജിന്റെ ഫാം ഹൗസിൽവെച്ച്, തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് യുവാവിന്റെ പരാതി. പീഡന വിവരം പുറത്തുപറഞ്ഞാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി.
താൻ മൂന്നുപേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും കുടുംബത്തെ കൊല്ലുമെന്നും തന്റെ കുടുംബത്തിന് ശക്തമായ രാഷ്ട്രീയ സ്വാധീനമുണ്ടെന്നും സൂരജ് പറഞ്ഞതായി പരാതിയിൽ പറയുന്നു.
അതേസമയം, പരാതി അടിസ്ഥാന രഹിതമാണെന്ന് സൂരജ് രേവണ്ണ പ്രതികരിച്ചു. പരാതിക്കാരനെതിരെ മറുപരാതി നൽകിയിട്ടുണ്ടെന്നും സത്യം വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചുകോടി ആവശ്യപ്പെട്ട് ചേതനും അയാളുടെ ബന്ധുവും ഭീഷണിപ്പെടുത്തിയെന്നും പണം നൽകിയില്ലെങ്കിൽ തനിക്കെതിരെ പീഡന പരാതി നൽകുമെന്ന് പറഞ്ഞതായും സൂരജിന്റെ സുഹൃത്തും സൂരജ് ബ്രിഗേഡ് ട്രഷററുമായ ശിവകുമാർ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പൊലീസ് ചേതനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഹൊളെ നരസിപൂർ എം.എൽ.എയും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയുടെ മകനും ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ പൗത്രനും കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മരുമകനുമാണ് സൂരജ് രേവണ്ണ. പ്രജ്വൽ രേവണ്ണയുടെ പീഡനത്തിനിരയായ യുവതിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിൽ പ്രതികളാണ് എച്ച്.ഡി. രേവണ്ണയും ഭാര്യ ഭവാനി രേവണ്ണയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.