ബംഗളൂരു: പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്ന കേസിൽ ചിത്രദുർഗ മുരുക മഠാധിപതി ശിവമൂർത്തി മുരുക ശരണരുവിന്റെ ജുഡീഷ്യൽ കസ്റ്റഡി സെപ്റ്റംബർ 27 വരെ നീട്ടി. കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെ, ചിത്ര ദുർഗയിലെ സെക്കൻഡ് അഡീഷനൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ജഡ്ജ് ബി.കെ. കോമളയാണ് ഉത്തരവിട്ടത്. കേസിൽ അറസ്റ്റിലായശേഷം സെപ്റ്റംബർ ഒന്നിന് രാത്രി ശിവമൂർത്തി മുരുക ശരണരു ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. സെപ്റ്റംബർ രണ്ടിന് മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽവിട്ടു. പൊലീസ് കസ്റ്റഡി അവസാനിച്ചശേഷം സെപ്റ്റംബർ 14 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
ചിത്ര ദുർഗ ജില്ല ജയിലിൽ കഴിയുകയാണ് മഠാധിപതി. ലിംഗായത്തുകളുടെ പ്രമുഖ മഠമാണ് ചിത്രദുർഗയിലെ മുരുക മഠം. ഇതിന് കീഴിലെ ഹോസ്റ്റലിൽ താമസിക്കുന്ന രണ്ട് പെൺകുട്ടികളാണ് പരാതിയുമായി മൈസൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഒടനടി സേവാ സമസ്തെ എന്ന സന്നദ്ധ സംഘടനയെ സമീപിച്ചത്. സംഘടന വിവരമറിയിച്ചതനുസരിച്ച് ജില്ല ബാല വികസന-സംരക്ഷണ യൂനിറ്റ് ഓഫിസർ ചന്ദ്രകുമാർ മൈസൂരു പൊലീസിൽ പരാതി നൽകി. ഈ പരാതി പിന്നീട് ചിത്രദുർഗ പൊലീസിന് കൈമാറി.
പോക്സോ കേസിന് പുറമെ, പട്ടിക ജാതി/ വർഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരവും കേസെടുത്തിരുന്നു. എന്നാൽ, പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ വൻ വിമർശനമുയർന്നതിന് പിന്നാലെയാണ് ആറു ദിവസത്തിനുശേഷം മഠാധിപതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിലെ പ്രതി രശ്മിയും അറസ്റ്റിലായിട്ടുണ്ട്. മറ്റു പ്രതികളായ ബസവാദിത്യ, അഭിഭാഷകൻ ഗംഗാധരയ്യ, പ്രാദേശിക നേതാവായ പരമശിവയ്യ എന്നിവർ ഒളിവിലാണ്. പൊലീസും ബി.ജെ.പി സർക്കാറും മഠാധിപതിയെ സംരക്ഷിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കർണാടക ഹൈകോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് അഭിഭാഷക കൂട്ടായ്മ ഹെകോടതി രജിസ്ട്രാർ ജനറലിന് കത്തെഴുതിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.