ജനാധിപത്യവും മതസ്വാതന്ത്ര്യവും അട്ടിമറിക്കാനുള്ള നീക്കം അപകടകരം -അഹ്‌ലെ ഹദീസ്

ന്യൂഡൽഹി: ജനാധിപത്യവും മതസ്വാതന്ത്ര്യവും അട്ടിമറിക്കാനുള്ള നീക്കം അപകടകരമാണെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മദ്‌റസ സംവിധാനം തകർക്കാനുള്ള ഏത് നീക്കവും മുസ്‌ലിം ന്യുനപക്ഷത്തെ കൂടുതൽ പിന്നാക്കാവസ്ഥയിലേക്ക് നയിക്കുമെന്ന് ന്യൂഡൽഹിയിലെ അഹ്‌ലെ ഹദീസ് ആസ്ഥാനത്ത് നടന്ന കേന്ദ്ര ശൂറ മുന്നറിയിപ്പ് നൽകി. വന്ദേമാതരം ആരുടെ മേലിലും അടിച്ചേല്പിക്കരുതെന്നും ശൂറ ആവശ്യപ്പെട്ടു

രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതിനുവേണ്ടി പോരാടിക്കൊണ്ടിരിക്കുന്നവർക്ക് നിരുപാധിക പിന്തുണ നൽകുകയാണ് ജനാധിപത്യ പാർട്ടികൾ ചെയ്യേണ്ടത്. രാജ്യത്തെ മത ന്യൂനപക്ഷങ്ങളോട് വിവിധ സംസ്ഥാനങ്ങൾ കാണിക്കുന്ന അനീതിക്ക് അംഗീകരിക്കാനാവില്ല. ഏക സിവിൽ കോഡ് നടപ്പിലാക്കി മത സ്വാതന്ത്ര്യം അട്ടിമറിക്കാനുള്ള നീക്കമാണ് ചില സംസ്ഥാനങ്ങളിൽ നടക്കുന്നത്. മദ്‌റസകളെ കുറിച്ചുള്ള തൽപര കക്ഷികളുടെ തെറ്റായ പ്രചാരണത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്താൻ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവർ മുന്നോട്ട് വരണമെന്നും കേന്ദ്ര ശൂറ ആവശ്യപ്പെട്ടു. ഇൻഡ്യൻ ഭരണഘടന അനുവദിക്കുന്ന ആരാധനാ സ്വാതന്ത്ര്യം ഹനിക്കാനുള്ള നീക്കവും ഏറെ ഗൗരവമുള്ളതാണ്.

പണം കൊടുത്തും സർക്കാർ ഏജൻസികളെ കൊണ്ട് ഭീഷണിപ്പെടുത്തിയും ജനപ്രതിനിധികളെ വിലക്കെടുത്തവർ ജനാധിപത്യത്തിൽ വിശ്വസിക്കാത്തവരാണ്. ജനങ്ങൾ വിശ്വസിച്ചേൽപ്പിച്ച വലിയ ഉത്തരവാദിത്തങ്ങൾ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി ദുർവിനിയോഗം ചെയ്ത ഈ ജനപ്രതിനിധികൾ തെറ്റായ സന്ദേശമാണ് രാജ്യത്തിന് നൽകുന്നത്. ഇഷ്ടത്തിനനുസരിച്ച് നിയമങ്ങൾ ചുട്ടെടുക്കാൻ ശക്തിയില്ലാതെ വന്നപ്പോൾ എണ്ണം വർധിപ്പിക്കാൻ മറ്റു പാർട്ടികളിലെ ജനപ്രതിനിധികളെ ലക്ഷ്യം വെക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.

അഹ്‌ലെ ഹദീസ് പ്രസിഡന്റ് ശൈഖ് അസ്ഗർ അലി ഇമാം മഹ്ദി അസലഫി കേന്ദ്ര ശൂറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡോ. അബ്ദുറഹ്മാൻ ഫറയ് വായി അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി മുഹമ്മദ് ഹാറൂൻ സനാബിലി, പ്രഫ. വക്കീൽ പർവേസ്, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, ഹാഫിസ് അനീസുറഹ്മാൻ, മുഹമ്മദ് അലി സലഫി, ഖുർഷിദ് ആലം മദനി, ശൈഖ് സ്വലാഹുദ്ധീൻ മഖ്ബൂൽ മദനി, ഹാഫിസ് അബ്ദുൽ വാഹിദ്, അബ്ദുസ്സലാം സലഫി മുംബൈ, ഹാഫിസ് മുഹമ്മദ് യൂസുഫ് ഡൽഹി എന്നിവർ സംസാരിച്ചു.

Tags:    
News Summary - democracy and religious freedom in danger Ahle Hadith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.