ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജൂക്കേഷൻ (സി.ബി.എസ്.ഇ)യുടെ 12ാം ക്ലാസ് ഓൺ സ്ക്രീൻ മാർക്കിങ് സംവിധാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിദ്യാർഥികളായ സാർഥക് സിദ്ധാന്തിന്റെയും നിസർഗ അധികാരിയുടെയും വെളിപ്പെടുത്തലുകളെ അഭിനന്ദിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിഷയത്തിൽ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സി.ബി.എസ്.ഇയും ഹൈദരാബാദ് ആസ്ഥാനമായുള്ള കോംപ്റ്റ് എജൂടെക് കമ്പനിയും തമ്മിലെ കൂട്ടുകെട്ട് തുറന്നുകാട്ടിയതിന് ഇരു വിദ്യാർഥികളെയും രാഹുൽ ഗാന്ധി അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, യുവാക്കൾ ചോദ്യങ്ങൾ ചോദിക്കാതെ റീലുകൾ ഉണ്ടാക്കുകയും പക്കോഡ വറുക്കുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ, രണ്ടു വിദ്യാർഥികൾ ചോദ്യങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ കണ്ടെത്താനും തീരുമാനിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സാർഥക് സിദ്ധാന്തുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിഡിയോ സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
രാജ്യത്തെ യുവജനങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾ ജനാധിപത്യത്തിന്റെ ആരോഗ്യകരമായ ലക്ഷണമാണ്. സാർഥക് സിദ്ധാന്തും നിസർഗ അധികാരിയും മുന്നോട്ടുവച്ച ആരോപണങ്ങൾ ഗൗരവത്തോടെ പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങൾക്കും അന്വേഷണാത്മക പത്രപ്രവർത്തകർക്കും കഴിയാത്ത ‘സി.ബി.എസ്.ഇയും കോംപ്റ്റും തമ്മിലുള്ള ഗൂഢാലോചന രണ്ടു വിദ്യാർഥികൾ പുറത്തുകൊണ്ടുവന്നു. രാജ്യത്തെ ഒരു 18 വയസ്സുകാരൻ സി.ബി.ഐയേക്കാൾ വേഗതയുള്ളവനും മൂർച്ഛയുള്ളവനുമായി മാറി. യുവാക്കളുടെ ഈ വിജയം യഥാർഥത്തിൽ സർക്കാറിന്റെ പരാജയമാണെന്നും രാഹുൽ ഗാന്ധി കുറിച്ചു.
സി.ബി.എസ്.ഇയുടെ ഒ.എസ്.എം മൂല്യനിർണയ സംവിധാനത്തിലും അതുമായി ബന്ധപ്പെട്ട ടെൻഡർ നടപടികളിലും ക്രമക്കേടുകൾ ഉണ്ടായെന്ന ആരോപണങ്ങളാണ് വിവാദമായിരിക്കുന്നത്. ടെൻഡർ നടപടികളിൽ ചില സ്ഥാപനങ്ങൾക്ക് അനുകൂലമായ രീതിയിൽ വ്യവസ്ഥകൾ മാറ്റിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതിനിടെ സി.ബി.എസ്.ഇയിലെ ചില ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിച്ചതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.