ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാമരാജ്യം യാഥാർഥ്യമാക്കിയെന്ന് ബി.ജെ.പി പ്രമേയം. രാമരാജ്യമെന്ന ആശയം മോദി നടപ്പിലാക്കിയെന്നും ലോകത്തെ അഞ്ച് സമ്പദ്‍വ്യവസ്ഥകളിൽ ഒന്നാക്കി ഇന്ത്യയെ മാറ്റിയെന്നും പ്രമേയത്തിൽ പറയുന്നു.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുമെന്ന് ബി.ജെ.പി പ്രമേയത്തിൽ അവകാശപ്പെടുന്നു. കഴിഞ്ഞ 10 വർഷം കൊണ്ട് രാമരാജ്യമെന്ന ആശയം മോദി യാഥാർഥ്യമാക്കി. എല്ലാവർക്കുമൊപ്പം എല്ലാവരുടേയും വികസനമെന്നതാണ് ബി.ജെ.പിയുടെ നയം. വിശ്വാസത്തിന്റേയും ജാതിയുടേയും വേർതിരിവില്ലാതെ എല്ലാവർക്കും വികസനമെന്നതാണ് രാമരാജ്യത്തിന്റെ ആശയമെന്നും ബി.ജെ.പി പ്രമേയം പറയുന്നു.
ജനുവരി 22നാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങുകൾ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. പള്ളിപൊളിച്ച് നിർമ്മിച്ച ക്ഷേത്രത്തിലെ പ്രതിഷ്ഠചടങ്ങുകളിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ പങ്കെടുത്തത് വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു.
പാർട്ടിയുടെ ദേശീയ കൗൺസിൽ യോഗത്തിലാണ് പ്രമേയം പാസാക്കിയത്. 11,500 പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്ത്. വികസിത് ഭാരത് മോദി കി ഗ്യാരണ്ടി എന്ന പേരിലുള്ള രാഷ്ട്രീയപ്രമേയവും ബി.ജെ.പി പാസാക്കി. കേന്ദ്ര പ്രതിരോധമന്ത്രി രാജനാഥ് സിങ്ങാണ് പ്രമേയം കൊണ്ടുവന്നത്. ധനമന്ത്രി നിർമല സീതാരാമൻ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രസഹമന്ത്രി എൽ. മുരുകൻ എന്നിവരും യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.