ബുലന്ദ്‌ഷഹർ: ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിൽ ജന്മദിനാഘോഷത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് മൂന്ന് യുവാക്കളെ വെടിവെച്ചുകൊന്നു. ശനിയാഴ്ച രാത്രിയിൽ ഖുർജ നഗർ മേഖലയിലാണ് സംഭവം. അമർദീപ് സൈനി, മനീഷ് സൈനി, ആകാശ് സൈനി എന്നിവരാണ് കൊല്ലപ്പെട്ടത്. പിറന്നാൾ ആഘോഷത്തിന് മുഖത്ത് കേക്ക് തേച്ചതിനെച്ചൊല്ലിയുണ്ടായ നിസ്സാര തർക്കമാണ് വെടിവെപ്പിലും കൊലപാതകത്തിലും കലാശിച്ചത്.
പ്രാദേശിക ജിമ്മിലും സമീപത്തെ വീടിന് മുന്നിലുമായി നടന്ന ആഘോഷത്തിനിടെയാണ് അനിഷ്ട സംഭവങ്ങളുടെ തുടക്കം. പിറന്നാൾ ആഘോഷിച്ചിരുന്ന ജീതു സൈനിയുടെ മുഖത്ത് സുഹൃത്തുക്കൾ കേക്ക് തേച്ചതാണ് പ്രകോപനത്തിന് കാരണമായത്. ഇത് വാക്കേറ്റമായി മാറുകയും ജീതുവും സംഘവും പിന്നീട് തോക്കുകളുമായെത്തി വെടിയുതിർക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
മാരകമായി പരിക്കേറ്റ മൂവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം ജീതു സൈനിയും കൂട്ടാളികളും ഒളിവിലാണ്.
പ്രതികൾ മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണ് ആക്രമണം നടത്തിയതെന്ന് കൊല്ലപ്പെട്ട അമർദീപിന്റെ സഹോദരൻ സഞ്ജയ് സൈനി ആരോപിച്ചു. തർക്കത്തിന് പിന്നാലെ പ്രതികൾ വീട്ടിൽ പോയി ഏഴോളം ലൈസൻസുള്ള തോക്കുകളുമായാണ് തിരിച്ചെത്തിയത്.
സംഭവത്തെത്തുടർന്ന് മീററ്റ് റേഞ്ച് ഡി.ഐ.ജി കലാനിധി നൈതാനി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പ്രതികളെ പിടികൂടുന്നതിനായി ആറ് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഒളിവിലുള്ള പ്രധാന പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.