തിരുവള്ളൂർ: തമിഴ്നാട് തിരുവള്ളൂരില്‍ ഭര്‍ത്താവ് എ.സി വാങ്ങി നല്‍കാത്തതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. തിരുവള്ളൂർ ജില്ലയിലെ പൂണ്ടി, പുല്ലറമ്പാക്കം ഗ്രാമത്തില്‍ താമസിക്കുന്ന 25കാരി മോണിക്കയാണ് മരിച്ചത്.
ആകാശും മോണിക്കയും രണ്ട് വർഷം മുമ്പാണ് വിവാഹിതരാകുന്നത്. തിരുവള്ളൂരിലെ ഒരു വസ്ത്ര വിൽപനശാലയിലെ ജീവനക്കാരനാണ് ആകാശ്. കടുത്ത ചൂടിനെ തുടര്‍ന്ന് മോണിക്ക ഭര്‍ത്താവ് ആകാശിനോട് എ.സി വാങ്ങിനല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ ചൊല്ലി ദമ്പതികൾ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഭര്‍ത്താവ് ആവശ്യം നിരസിച്ചതിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്നാണ് പൊലീസ് നിഗമനം.
രാത്രി ആകാശും കുടുംബവും ടെറസിലാണ് ഉറങ്ങിയത്, യുവതി കിടപ്പുമുറിയിലും. രാവിലെ മുറിയിലെത്തിയ ആകാശാണ് മോണികയുടെ മൃതദേഹം കണ്ടത്. പൊലീസെത്തി മൃതദേഹം തിരുവള്ളൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്രണയവിവാഹമായതിനാൽ മോണിക്കയുടെ കുടുംബം ഇവരുമായി സഹകരിച്ചിരുന്നില്ല എന്നാണ് വിവരം.
സ്ഥലത്തുനിന്ന് ആത്മഹത്യക്കുറിപ്പ് ലഭിച്ചിട്ടില്ല. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ ആരോപിച്ചതിനെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.