മമത ബാനർജി
കൊൽക്കത്ത: ബി.ജെ.പി റാലിയിൽ നിന്നുള്ള ബഹളം അസഹനീയമായതോടെ രേഷാകുലയായി തന്‍റെ റാലി നിർത്തിവെച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഭബാനിപൂരിലാണ് സംഭവം. 100 മീറ്റർ അകലത്തിലായിരുന്നു ശനിയാഴ്ച തൃണമൂൽ കോൺഗ്രസ് മേധാവി മമത ബാനർജിയും ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയും റാലികൾ സംഘടിപ്പിച്ചിരുന്നത്. എന്നാൽ മമത ബാനർജി സംസാരിക്കാൻ സറ്റേജിൽ കയറിയപ്പോൾ ബി.ജെ.പി റാലിയിലെ മൈക്രോഫോണുകളിൽ നിന്നുള്ള ഉച്ചത്തിലുള്ള ശബ്ദം ശല്യമായി അനുഭവപ്പെട്ടു. ഇതോടെ മമത കോപാകുലായ സ്റ്റേജിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
ബി.ജെ.പി മൈക്ക് തങ്ങളുടെ പരിപാടിക്ക് നേരെ വച്ച് തന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് മമത സ്റ്റേജ് വിട്ടത്. "ഇങ്ങനെയൊരു യോഗം നടത്താൻ എങ്ങനെ സാധിക്കും? ഞാൻ അനുമതി വാങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, ഈ മനോഭാവം നിങ്ങൾക്ക് കാണാൻ കഴിയും. ബലപ്രയോഗത്തിലൂടെ ബംഗാൾ പിടിച്ചെടുക്കാൻ അവർ ചെയ്യുന്നതെന്തുതന്നെയായാലും തെറ്റാണ്,"-അവർ പറഞ്ഞു. മമത വേദി വിട്ടതോടെ, രോഷാകുലരായ ടി.എം.സി പ്രവർത്തകർ ബി.ജെ.പി റാലിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഇത് ഇരുവിഭാഗവും തമ്മിൽ സംഘർഷത്തിനിടയാക്കി. സൈന്യം ഇടപെട്ട് ഉടൻ രംഗം ശാന്തമാക്കുകയായിരുന്നു.
ബഹളത്തിൽ നിരാശയായ ബാനർജി പെട്ടെന്ന് പ്രസംഗം അവസാനിപ്പിച്ച് വേദി വിടുന്നതിനുമുമ്പ് മമത ജനക്കൂട്ടത്തോട് ക്ഷമാപണം നടത്തുകയും ചെയ്തു. 2011 മുതൽ മൂന്ന് തവണ മമത ജയിച്ച ഭബാനിപൂർ തൃണമൂൽ കോൺഗ്ലസിന്റെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്നു. മറ്റ് 141 സീറ്റുകൾക്കൊപ്പം ഏപ്രിൽ 29 ന് വോട്ടെടുപ്പ് നടക്കും. ആദ്യ ഘട്ടത്തിൽ 152 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 23 ന് നടന്നു. വോട്ടെണ്ണൽ മെയ് 4 ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.