തെലങ്കാന: തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലെ അലർ റെയിൽവേ സ്റ്റേഷനുസമീപത്തുവെച്ച് ചാർമിനാർ എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു. ഞായറാഴ്ച രാവിലെയാണ് ആശങ്കയേറിയ സംഭവം. ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ പിൻഭാഗത്തെ എസ് 5 സ്ലീപ്പർ കോച്ചിന് തീപിടിക്കുകയായിരുന്നു. പെട്ടെന്ന് പുകയും തീയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ചങ്ങല വലിച്ച് പരിഭ്രാന്തരായി ഓടിരക്ഷപ്പെട്ടു. ട്രെയിനിലുണ്ടായിരുന്ന ഇരുന്നൂറിലധികം യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. റെയിൽവേ ഉദ്യോഗസ്ഥരുടെയും രക്ഷാസേനയുടെയും സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.
അപകടത്തെത്തുടർന്ന് ഈ റൂട്ടിലൂടെയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു. ചാർമിനാർ എക്സ്പ്രസ് ഉൾപ്പെടെയുള്ള പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. റെയിൽവേ പ്രദേശം പൂർണമായും സുരക്ഷ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ്. യാത്രക്കാർക്ക് ബദൽ യാത്രാസൗകര്യങ്ങൾ ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.
തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഉന്നതതല അന്വേഷണത്തിന് ഇന്ത്യൻ റെയിൽവേ ഉത്തരവിട്ടു. ഷോർട്ട് സർക്യൂട്ടാണ് പ്രാഥമിക നിഗമനമെങ്കിലും വിശദമായ പരിശോധനയ്ക്ക് ശേഷമേ വ്യക്തത വരികയുള്ളൂ എന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. ദീർഘദൂര ട്രെയിനുകളിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് അധികൃതർ ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.