ന്യൂഡൽഹി: രക്ഷാബന്ധൻ ദിനത്തിൽ മുസ്‍ലിം സ്ത്രീകൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാൻ ബി.ജെ.പി നേതാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗസ്റ്റിൽ നടക്കുന്ന രക്ഷാബന്ധൻ ദിനത്തിൽ ബി.ജെ.പി നേതാക്കൾ മുസ്‍ലിം സ്ത്രീകൾക്കിടയിലേക്ക് പോകണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം.
പശ്ചിമബംഗാൾ, ഒഡീഷ, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ എൻ.ഡി.എ എം.പിമാരുടെ യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഈ യോഗത്തിൽ മോദി സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾ ബി.ജെ.പിയിലെ മുതിർന്ന നേതാക്കൾ വിശദീകരിച്ചുവെന്നാണ് റിപ്പോർട്ട്. 2024ൽ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനായി സർക്കാർ കൊണ്ടുവന്ന പദ്ധതികളെ കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. ഈ യോഗത്തിലാണ് മോദിയുടെ ആഹ്വാനമുണ്ടായത്.
മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് മുസ്‍ലിം സ്ത്രീകൾക്ക് വലിയ ആശ്വാസം പകർന്നുവെന്നും മോദി പറഞ്ഞു. മുസ്‍ലിം സ്ത്രീകളിലേക്ക് എത്താൻ രക്ഷാബന്ധൻ ദിനത്തിൽ വിവിധ പരിപാടികൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 30നാണ് ഈ വർഷത്തെ രക്ഷാബന്ധൻ നടക്കുന്നത്. ഇതിന് മുന്നോടിയായാണ് മോദിയുടെ ആഹ്വാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.