ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ ഇടപാടുകളിൽ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള സമ്മർദ്ദം വർധിക്കുന്ന സാഹചര്യത്തിലാണ് ഓൺലൈൻ കൂടിക്കാഴ്ച നടക്കുന്നത്.
ആഗോള പ്രശ്നങ്ങൾ, ദക്ഷിണേഷ്യയിലെ സമീപകാല സംഭവങ്ങൾ, ഉഭയകക്ഷി സഹകരണം എന്നീ വിഷയങ്ങളിൽ ഇരുനേതാക്കളും ചർച്ച നടത്തുമെന്ന് പ്രസ്താവനയിൽ പറയുന്നു.
അതേസമയം, യുക്രെയ്നിലെ സ്ഥിതിഗതികൾ ചർച്ചയിൽ വിഷയമാകുമെന്നാണ് റിപ്പോർട്ട്.
റഷ്യയിൽ നിന്ന് ആയുധങ്ങളും എണ്ണയും വാങ്ങുന്നതിന്‍റെ അനന്തരഫലങ്ങളെക്കുറിച്ച് ഇന്ത്യക്ക് മുന്നറിയിപ്പ് നൽകുന്നതായിരുന്നു യു.എസിൽനിന്നുള്ള സമീപകലാ പ്രസ്താവനകൾ. ബൈഡൻ ഭരണകൂടത്തിലെ റഷ്യൻ ഉപരോധത്തിന്റെ പ്രധാന ശില്പിയായ യു.എസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിങ് അടുത്തിടെ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിക്കെതിരെ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
നേരത്തെ, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. യുക്രെയ്ൻ അധിനിവേശം നടത്തിയ റഷ്യക്കെതിരെ നിലപാട് സ്വീകരിക്കാൻ അന്താരാഷ്ട്ര സമ്മർദം മുറുകിയതിനിടെയായിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.