വാരാണസി: അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോക്ക് തുടക്കമായി. സന്ദർശനത്തോടനുബന്ധിച്ച് അയോധ്യ വിമാനത്താവളം, മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളം, അയോധ്യ ധാം ജങ്ൻ റെയിൽവേ സ്റ്റേഷൻ എന്നിവ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ആറ് വന്ദേ ഭാരത്, രണ്ട് അമൃത് ഭാരത് ട്രെയിനുകൾ, മറ്റ് റെയിൽ പദ്ധതികൾ എന്നിവയും പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്യും.
15,700 കോടിയുടെ അടിസ്ഥാന വികസന പദ്ധതികൾക്കും ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരം പൂക്കളാൽ അലങ്കരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പോസ്റ്ററുകളും പലയിടത്തും പതിച്ചിട്ടുണ്ട്. കനത്ത സുരക്ഷ വലയമാണ് സന്ദർശനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.
ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠക്ക് മുന്നോടിയായാണ് മോദിയുടെ നഗരസന്ദർശനം. രാവിലെ 11.15 ഓടെയാണ് മോദിയുടെ റോഡ് ഷോ തുടങ്ങിയത്. അയോധ്യ നഗരത്തിന്റെ സമ്പന്നമായ പൈതൃകം സംരക്ഷിക്കാൻ തന്റെ സർക്കാർ തീരുമാനിച്ചതായി സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി പറഞ്ഞിരുന്നു. ശനിയാഴ്ച താൻ ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ പട്ടികയെ കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ജനുവരി 16 മുതൽ ഏഴ് ദിവസം നീണ്ടുനിൽക്കുന്ന പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷമാണ് രാമക്ഷേത്രം തുറക്കുക. അതിനു മുന്നോടിയായി നഗരം മുഴുവൻ അലങ്കരിച്ചിട്ടുണ്ട്.
ശ്രീരാമന്റെ 51 ഇഞ്ച് ഉയരമുള്ള വിഗ്രഹമാണ് പ്രതിഷ്ഠിക്കുക. മൂന്ന് വ്യത്യസ്ത ഡിസൈനുകളിൽ നിന്ന് ശ്രീരാമന്റെ വിഗ്രഹം തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഇന്നലെ നടന്നിരുന്നു. , രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അതിലൊന്ന് ഒന്ന് ഐകകണ്‌ഠേന തിരഞ്ഞെടുക്കുകയായിരുന്നു.
അയോധ്യ ധാം ജങ്ഷൻ എന്ന് വിളിക്കപ്പെടുന്ന റെയിൽവേ സ്റ്റേഷൻ 240 കോടി രൂപ ചെലവിലാണ് പുനർ വികസിപ്പിച്ചത് . ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, വെയിറ്റിങ് ഹാളുകൾ, ക്ലോക്ക്‌റൂമുകൾ, ഫുഡ് പ്ലാസകൾ എന്നിവയാൽ സജ്ജീകരിച്ചിരിക്കുന്ന മൂന്നുനില കെട്ടിടമാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.