ന്യൂഡൽഹി: കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ 12 വർഷം പൂർത്തിയാക്കുന്ന വേളയിൽ രാജ്യത്തെ സാമ്പത്തിക നയങ്ങളെയും വിലക്കയറ്റത്തെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദി സർക്കാർ ഭരണത്തിൽ തകർന്ന സാമ്പത്തിക വ്യവസ്ഥയുടെ വില സാധാരണക്കാരായ തൊഴിലാളികളും കർഷകരും സ്ത്രീകളും മധ്യവർഗവും മാത്രമാണോ നൽകേണ്ടതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു.
കഴിഞ്ഞ 12 വർഷത്തെ ജനവിരുദ്ധ സാമ്പത്തിക നയങ്ങളും പരാജയപ്പെട്ട വിദേശനയവും രാജ്യത്തെ അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാണ് തള്ളിവിട്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നിലവിൽ ദശലക്ഷക്കണക്കിന് ദരിദ്ര കുടുംബങ്ങളെയും സ്ത്രീകളെയും വിറകടുപ്പിലെ വിഷപ്പുകയിലേക്ക് തള്ളിയിടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘ഉജ്ജ്വല പദ്ധതി പ്രകാരം നൽകിയിരുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഒമ്പതിൽ നിന്ന് നാലായി കേന്ദ്രം വെട്ടിക്കുറച്ചു. ഇതിന് പുറമെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഗാർഹിക എൽ.പി.ജി സിലിണ്ടറുകൾക്ക് 89 രൂപയാണ് വർധിപ്പിച്ചത്. ആദ്യം വില കൂട്ടുക, പിന്നീട് സബ്‌സിഡി വെട്ടിക്കുറക്കുക, ഒടുവിൽ പാവപ്പെട്ടവരുടെ അടുപ്പ് അണക്കുക എന്നതാണ് മോദി സർക്കാരിന്റെ രീതി. കുടിയേറ്റ തൊഴിലാളികളുടെ ജീവവായുവായ 5 കിലോ സിലിണ്ടറിനും 323 രൂപ അധികം നൽകേണ്ട അവസ്ഥയായി. ഇവർ എന്ത് സമ്പാദിക്കും, എന്ത് കഴിക്കും, എന്ത് കരുതിവെക്കും?’’- രാഹുൽ ചോദിച്ചു.
കോടീശ്വരന്മാരായ സുഹൃത്തുക്കൾക്കായി ലക്ഷക്കണക്കിന് കോടിയുടെ കടം എഴുതിത്തള്ളുകയും, സ്വന്തം പരാജയങ്ങളുടെ ഭാരം പാവപ്പെട്ടവരുടെ തലയിൽ കെട്ടിവെക്കുന്നതുമാണ് മോദിയുടെ കൊള്ളയടിക്കൽ മാതൃക എന്നും അദ്ദേഹം ആരോപിച്ചു. ‘‘മിസ്റ്റർ മോദി, നിങ്ങളുടെ പരാജയങ്ങളുടെ ഭാരം പാവപ്പെട്ടവർ മാത്രമാണോ പേറേണ്ടത്? നിങ്ങൾ കെട്ടിപ്പടുത്ത ഈ തകർന്ന സമ്പദ്‌വ്യവസ്ഥയുടെ വില തൊഴിലാളികളും കർഷകരും സ്ത്രീകളും ഇടത്തരക്കാരും മാത്രമാണോ നൽകേണ്ടത്?’’ എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, മോദി സർക്കാരിന്റെ 12 വർഷത്തെ ഭരണത്തെ വിലയിരുത്തി 'വാഗ്ദാനങ്ങളും യാഥാർത്ഥ്യവും' എന്ന പേരിൽ കോൺഗ്രസ് ചൊവ്വാഴ്ച ഒരു അവലോകന രേഖ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ 12 വർഷമായി വലിയ പ്രഖ്യാപനങ്ങളും ഗംഭീര പ്രസ്താവനകളും മാധ്യമ വാർത്തകളും മാത്രമാണ് ഉണ്ടായതെന്നും എന്നാൽ യാഥാർത്ഥ്യത്തിൽ ജനങ്ങളുടെ ജീവിതത്തിൽ യാതൊരുവിധ ഗുണപരമായ മാറ്റവും ഉണ്ടാക്കാൻ ഈ ഭരണത്തിന് കഴിഞ്ഞിട്ടില്ലെന്നും കോൺഗ്രസ് ഈ രേഖയിലൂടെ കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.