ന്യൂഡൽഹി: സാധാരണ അപേക്ഷകളില്‍ ഒമ്പത് ദിവസങ്ങള്‍ക്കുള്ളില്‍ പാസ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശ സഹമന്ത്രി വി. മുരളീധരൻ രേഖാമൂലം ലോക്സഭയെ അറിയിച്ചു. പൊലീസ് വെരിഫിക്കേഷന് കാലതാമസം വരുമ്പോഴും പൂർണമല്ലാത്ത റിപ്പോര്‍ട്ടുകള്‍ പൊലീസ് നല്കുമ്പോഴും അപേക്ഷക്കൊപ്പം ആവശ്യമായ രേഖകള്‍ നല്‍കാത്ത സാഹചര്യങ്ങളിലും മാത്രമാണ് കാലതാമസം ഉണ്ടാവുന്നതെന്നും മന്ത്രി അറിയിച്ചു.
1989 ജനുവരി 26നോ അതിന് ശേഷമോ ജനിച്ചവര്‍ ജനനത്തീയതി തെളിയിക്കാനായി ജനന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന വ്യവസ്ഥയില്‍ ഇളവു വരുത്തിയിട്ടുണ്ട്. ഈ വ്യവസ്ഥ കാരണം നിരവധിപേര്‍ക്ക് പാസ്പോര്‍ട്ട് ലഭിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. നിലവിലെ വ്യവസ്ഥപ്രകാരം ജനനത്തീയതി തെളിയിക്കാനായി ജനന സര്‍ട്ടിഫിക്കറ്റ്, സ്കൂളില്‍നിന്ന് ലഭിച്ച ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഇ-ആധാര്‍, ഡ്രൈവിങ് ലൈസന്‍സ്, ഇലക്ഷന് ഐ.ഡി കാര്‍ഡ്, പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസി ബോണ്ട് എന്നീ രേഖകളില്‍ ഏതെങ്കിലും ഒന്ന് നല്കിയാല് മതി.
പാസ്പോര്‍ട്ട് അപേക്ഷക്കൊപ്പം നല്‍കേണ്ട രേഖകളുടെ എണ്ണം പതിനഞ്ചില്‍നിന്ന് ഒന്പതാക്കി കുറച്ചു. വിവാഹിതരായ അപേക്ഷകര്‍ പാസ്പോര്‍ട്ടിനായി വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. കൂടുതല്‍ പാസ്പോര്‍ട്ട് സേവ കേന്ദ്രങ്ങള്‍ തുറക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി പറഞ്ഞു. ഓരോ മേഖലയിലെയും പാസ്പോര്‍ട്ട് അപേക്ഷകളുടെ എണ്ണം, അടുത്ത പാസ്പോര്‍ട്ട് സേവന കേന്ദ്രത്തിലേക്കുള്ള ദൂരം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാണ് സേവ കേന്ദ്രങ്ങള്‍ അനുവദിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.