ബംഗളൂരു: പതിനഞ്ചാമത് ധനകാര്യ കമീഷെൻറ പരിഗണനാവിഷയങ്ങൾ ഭരണഘടന വ്യവസ്ഥകളുടെ ലംഘനമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനകാര്യമന്ത്രിയുമായ പി. ചിദംബരം. പരിഗണനാവിഷയങ്ങൾക്കെതിരെ സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അദ്ദേഹം ബംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
കഴിഞ്ഞകാലങ്ങളിൽ മികച്ച ഭരണം നടത്തുകയും താരതമ്യേന പുരോഗതി കൈവരിക്കുകയും ചെയ്ത സംസ്ഥാനങ്ങളെ അവഗണിക്കുന്നതാണ് പരിഗണനാ വിഷയങ്ങൾ. തീരുമാനവുമായി മുന്നോട്ടുപോകുകയാണെങ്കിൽ പുരോഗതി കൈവരിക്കുകയും ജനസംഖ്യ നിയന്ത്രിക്കുന്നതിൽ നേട്ടമുണ്ടാക്കുകയും ചെയ്ത സംസ്ഥാനങ്ങൾക്ക് വലിയ നഷ്ടമുണ്ടാക്കും. റവന്യൂ കമ്മി നികത്താൻ ഗ്രാൻറ് ഒഴിവാക്കുന്നത് സംസ്ഥാനങ്ങളുടെ വികസന ക്ഷേമപ്രവർത്തനങ്ങളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കമീഷൻ ശിപാർശക്കെതിരെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ധനകാര്യ മന്ത്രിമാർ ഒപ്പിട്ട് നിവേദനം നൽകണം. പരിഗണന വിഷയങ്ങൾ സംബന്ധിച്ച അഭിപ്രായങ്ങളും ആശങ്കകളും പങ്കുവെക്കുന്നതിന് കേരളത്തിെൻറ നേതൃത്വത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ യോഗം ചേർന്നതിനെ ചിദംബരം സ്വാഗതം ചെയ്തു. കർണാടകയുടെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും രാജ്യത്തെ ഫെഡറൽ സംവിധാനം സംരക്ഷിക്കുന്നതിനും കോൺഗ്രസിന് വോട്ടുചെയ്യണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.