‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ എന്ന പേരിൽ ഗുജറാത്ത് വംശഹത്യക്ക് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് തെളിയിക്കുന്ന ഡോക്യുമെന്ററി ബി.ബി.സി ചാനൽ പുറത്തുവിട്ടത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്. ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിന് തൊട്ടുപിന്നാലെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയിരുന്നു. ഡോക്യുമെന്ററിക്ക് കേന്ദ്ര ബി.ജെ.പി സർക്കാർ അപ്രഖ്യാപിത വിലക്കും കൽപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കുറിപ്പുകൾക്കും സമൂഹമാധ്യമങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വിവാദ ബി.ബി.സി പരമ്പര ട്വിറ്ററിൽ നിന്നും യുട്യൂബിൽ നിന്നും നീക്കം ചെയ്തതിൽ പ്രതിപക്ഷ നേതാക്കൾ കേന്ദ്രത്തെ വിമർശിച്ചു രംഗത്തെത്തിയിട്ടുണ്ട്. അവരിൽ ചിലർ രണ്ട് ഭാഗങ്ങളുള്ള പരമ്പരയുടെ ആദ്യഭാഗം കാണാവുന്ന ഇതര ലിങ്കുകൾ ട്വീറ്റ് ചെയ്തു.
ബി.ബി.സി ഡോക്യുമെന്ററി നിരോധനത്തിനെതിരെ കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് രംഗത്തെത്തി. "മെയ്ക്ക് ഇൻ ഇന്ത്യ' പോലെ, 'ബ്ലോക്ക് ഇൻ ഇന്ത്യ' എന്ന പേരിൽ ഇന്ത്യൻ സർക്കാരിന്റെ ഒരു പദ്ധതിയുണ്ട്. 'സ്റ്റാർട്ടപ്പ് ഇന്ത്യ'. ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ചോദിക്കപ്പെടാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. ബി.ബി.സി ആസ്ഥാനം ഡൽഹിയിലായിരുന്നുവെങ്കിൽ, ഇ. ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഇപ്പോൾ അവരുടെ പടിവാതിൽക്കൽ എത്തിയേനെ’’ -വല്ലഭ് പറഞ്ഞു. തൃണമൂൽ കോൺഗ്രസിന്റെ ഡെറിക് ഒബ്രിയാനും മഹുവ മൊയ്‌ത്രയും ഡോക്യുമെന്ററിയുടെ വീഡിയോ ലിങ്കുകൾ ട്വീറ്റ് ചെയ്തു. ശിവസേന നേതാവ് പ്രിയങ്ക ചതുർവേദിയും നിരോധനത്തിനെതിരെ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.