പ്രതീകാത്മക ചിത്രം
ഭുവനേശ്വർ: ഭക്ഷ്യവിഷബാധയെ തുടർന്ന് ഒഡീഷയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി മരിച്ചു. മയൂർഭഞ്ച് ജില്ലയിലെ റാസ്ഗോവിന്ദപൂർ ബ്ലോക്കിലെ കകാബന്ദ ആശ്രമം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി രൂപാലി ബെസ്ര (12) ആണ് മരിച്ചത്. സ്കൂൾ ഹോസ്റ്റലിൽ വിളമ്പിയ പഴകിയ ഭക്ഷണം കഴിച്ചതിനെത്തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയാണെന്ന് സംശയിക്കുന്നു. ഞായറാഴ്ച രാവിലെ ഈ ഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടിക്ക് കഠിനമായ വയറിളക്കവും ഛർദ്ദിയും അനുഭവപ്പെടുകയും ചൊവ്വാഴ്ച ആശുപത്രിയിൽ മരിക്കുകയുമായിരുന്നു.
സർക്കാർ ഉടമസ്ഥതയിലുള്ളതാണ് സ്കൂൾ. ഭക്ഷ്യവിഷബാധയെത്തുടർന്ന് നൂറിലധികം കുട്ടികൾ ചികിത്സയിലാണ്. സംഭവത്തിൽ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അന്വേഷണത്തിന് ഉത്തരവിട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഞായറാഴ്ച രാവിലെ അംഗീകൃത മെനുവിലില്ലാത്ത ഭക്ഷണമായിരുന്നു വിദ്യാർഥികൾക്ക് നൽകിയിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുളിപ്പിച്ച അരി (പഖാല), ഉരുളക്കിഴങ്ങ്, മാമ്പഴ ചട്ണി എന്നിവയായിരുന്നു വിദ്യാർഥികൾ കഴിച്ചിരുന്നത്. തുടർന്ന് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. നൂറിലധികം വിദ്യാർഥികളെ പ്രാദേശിക കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയി.
അവരിൽ 67 പേരെ ഗുരുതരാവസ്ഥയിൽ ബാരിപാഡയിലെ പി.എം.ആർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അവസ്ഥ ഗുരുതരമായതിനെ തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാർഥിനിയ രൂപാലി ബെസ്രയെ തിങ്കളാഴ്ച തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരിക്കുകയായിരുന്നുവെന്ന് മയൂർഭഞ്ച് ജില്ല കലക്ടർ ഹേമ കാന്ത സേ പറഞ്ഞു.
വിദ്യാർഥിനിയുടെ മരണത്തിൽ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തുകയും സംഭവം അന്വേഷിക്കാൻ കേന്ദ്ര ഡിവിഷനിലെ റവന്യൂ ഡിവിഷണൽ കമ്മീഷണറോട് നിർദ്ദേശിക്കുകയും ചെയ്തു.പൊലീസ് അന്വേഷണത്തിന് പുറമേ, മെനുവിൽ പരാമർശിക്കാത്ത ഭക്ഷണം പ്രധാനാധ്യാപകൻ നൽകിയതായി ആരോപണമുയർന്നതിനാൽ ഞങ്ങൾ സ്വതന്ത്ര അന്വേഷണം നടത്തും. സംഭവത്തിന് ഉത്തരവാദികളായ അധ്യാപകർക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുക്കുമെന്ന് കലക്ടർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മരിച്ച കുട്ടിയുടെ മതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ജില്ല കലക്ടർ കൂട്ടിച്ചേർത്തു. അതേസമയം, മരിച്ച കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് രോഷാകുലരായ ഗ്രാമവാസികൾ ചൊവ്വാഴ്ച റാസ്ഗോവിന്ദ്പൂർ-ജലേശ്വർ റോഡ് ഉപരോധിച്ചു.
ജോലിയിൽ അശ്രദ്ധ കാണിച്ചതിന് സ്കൂളിലെ പ്രധാനാധ്യാപകൻ ജയന്ത് കുമാർ പാണിഗ്രാഹിയെ സസ്പെൻഡ് ചെയ്തു. മരിച്ച വിദ്യാർഥിനിയുടെ കുടുംബത്തിന് സർക്കാർ ഏഴ് ലക്ഷം രൂപ സഹായ പ്രഖ്യാപിച്ചതായും അധികൃതർ അറിയിച്ചു. ഒഡീഷ ഭവന, നഗരവികസന മന്ത്രി കൃഷ്ണ ചന്ദ്ര മഹാപത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥികളെ സന്ദർശിക്കുകയും അവരുടെ മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.