ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ റിനികി ഭൂയാൻ ശർമക്കെതിരെ വ്യാജരേഖകൾ ചമച്ചു എന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ കോൺഗ്രസ് നേതാവ് പവൻ ഖേര നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, അതുൽ ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ച് വാദം കേട്ട ശേഷം വ്യാഴാഴ്ച വിധി പറയാനായി മാറ്റിവെച്ചു.
പവൻ ഖേരക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി, 'ഖേര ഒരു കൊടും കുറ്റവാളിയല്ല' എന്ന് കോടതിയിൽ വാദിച്ചു. അദ്ദേഹം ഒരു രാഷ്ട്രീയ നേതാവാണെന്നും രാജ്യം വിട്ടുപോകാൻ സാധ്യതയില്ലെന്നും സിംഗ്വി ചൂണ്ടിക്കാട്ടി. ഒരു തീവ്രവാദി എന്ന രീതിയിലാണ് അറുപതോളം പൊലീസുകാർ ഖേരയുടെ വീട്ടിലെത്തിയതെന്നും ഇത് അദ്ദേഹത്തെ പരസ്യമായി അപമാനിക്കാനുള്ള രാഷ്ട്രീയ നീക്കമാണെന്നും പ്രതിഭാഗം ആരോപിച്ചു.
എന്നാൽ അസം സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഈ വാദങ്ങളെ ശക്തമായി എതിർത്തു. റിനികി ഭൂയാൻ ശർമ്മക്ക് മൂന്ന് വിദേശ രാജ്യങ്ങളിൽ പാസ്‌പോർട്ട് ഉണ്ടെന്ന് കാണിക്കാൻ ഖേര ഉപയോഗിച്ച രേഖകൾ 'വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന്' സർക്കാർ വാദിച്ചു. ഇത്തരം രേഖകൾ എവിടെ നിന്ന് ലഭിച്ചു എന്നും ഇതിന് പിന്നിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള ഏതെങ്കിലും 'വിദേശ ശക്തികളുടെ' ഇടപെടലുണ്ടോ എന്ന് കണ്ടെത്താനും ഖേരയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
ഏപ്രിൽ ആദ്യവാരം നടത്തിയ വാർത്ത സമ്മേളനത്തിലാണ് പവൻ ഖേര അസം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. റിനികി ഭൂയാൻ ശർമക്ക് യു.എ.ഇ, ഈജിപ്ത്, ആന്റിഗ്വ എന്നീ രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾ ഉണ്ടെന്നായിരുന്നു ആരോപണം. ഇതിനെതിരെ ഗുവാഹത്തി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മുൻകൂർ ജാമ്യം തേടി ഖേര നേരത്തെ ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അത് തള്ളിയിരുന്നു. തുടർന്നാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.