ന്യൂയോർക്: ഹിറ്റ്ലർ ജൂതരെ കൊന്നൊടുക്കിയതിൽ ഒരു അദ്ഭുതവും തോന്നുന്നില്ലായെന്ന് ഇസ്രായേലിനെതിരെ പോസ്റ്റിട്ട യുവതിയുടെ ജോലിയും നഷ്ടമായി. ഗസ്സ ആശുപത്രിയിലെ ഇസ്രായേലിന്റെ ബോംബാക്രമണത്തെ അപലപിച്ചാണ് ഹിറ്റ്ലറുടെ ഹോളോകോസ്റ്റിനെ പിന്തുണച്ച് സിറ്റി ബാങ്കിലെ ജീവനക്കാരി നൊസിമ ഹുസൈനോവ എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റിട്ടത്.
ജൂതവിരുദ്ധ പോസ്റ്റിൽ വ്യാപക പ്രതിഷേധം അലയടിച്ചു. ഇതാണോ സിറ്റി ബാങ്കിന്റെ നയം എന്നായിരുന്നു വിമർശനം. തുടർന്ന് സിറ്റി ഗ്രൂപ്പ് ജീവനക്കാരിയെ പിരിച്ചുവിട്ടതായി അറിയിക്കുകയായിരുന്നു. ജൂത വിരുദ്ധതയുടെ എല്ലാ രൂപത്തെയും എതിർക്കുന്നുവെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി. ബാങ്ക് ശരിയായ നടപടിയെടുത്തുവെന്ന് നിരവധി ആളുകളാണ് അഭിപ്രായപ്പെട്ടത്.
ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഹാർവാർഡ്, കൊളംബിയ യൂനിവേഴ്സിറ്റികളിലെ വിദ്യാർഥികൾക്ക് പ്രമുഖ കമ്പനികൾ ജോലി നിഷേധിച്ചതിനു പിന്നാലെയാണ് ഇത്തരത്തിലുള്ള മറ്റൊരു സംഭവം.
ഹാർവാർഡ് സർവകലാശാലയിലെ ആംനസ്റ്റി ഇന്റർനാഷനലിൽ രജിസ്റ്റർ ചെയ്ത സംഘടനയായ ഐവി ലീഗ് ഇൻസ്റ്റിറ്റ്യൂഷൻ ഉൾപ്പെടെയുള്ള 31 സംഘടനകളാണ് ഇസ്രായേലിനെ കുറ്റപ്പെടുത്തി രംഗത്തുവന്നത്. ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇസ്രായേൽ ആക്രമണത്തെ അപലപിച്ചും സംഘടനകളുടെ കൂട്ടായ്മ പൊതുജനങ്ങൾക്കായി കത്ത് പുറത്തുവിടുകയും ചെയ്തു. ഹമാസിന്‍റെ ആക്രമണം ശൂന്യതയിൽ നിന്നുണ്ടായതല്ലെന്നും ഫലസ്തീനിലെ ജനങ്ങൾ പതിറ്റാണ്ടുകളായി തുറന്ന ജയിലിൽ കഴിയാൻ വിധിക്കപ്പെട്ടവരാണെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.