വാഷിങ്ടൺ: റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെല്ലാം തീരുവ ചുമത്തി സമ്മർദം സൃഷ്ടിച്ചവരാണ് ട്രംപ് ഭരണകൂടം. ഇപ്പോൾ പശ്ചിമേഷ്യ സംഘർഷ ഭരിതമാവുകയും ഇറാൻ ഹുർമുസ് കടലിടുക്ക് അടക്കുകയും ചെയ്തതോടെ നിരവധി രാജ്യങ്ങൾ എണ്ണ, പ്രകൃതി വാതക ലഭ്യത ഇല്ലാതെ കടുത്ത പ്രതിസന്ധിയിലാണ്.
ഇതോടെ റഷ്യൻ എണ്ണ വാങ്ങുന്നതിന് രാജ്യങ്ങൾക്ക് ഇളവ് നൽകിയിരിക്കുകയാണ് ട്രംപ്. നിലവിൽ കടലിൽ കുടുങ്ങി കിടക്കുന്ന റഷ്യൻ എണ്ണക്കപ്പലുകളിൽ നിന്നുള്ള എണ്ണ വാങ്ങുന്നതിന് രാജ്യങ്ങൾക്ക് താൽക്കാലിക അനുമതി നൽകുകയാണെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് അറിയിച്ചു.
2022 ആഗസ്റ്റിന് ശേഷം ആദ്യമായാണ് വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലെത്തുന്നത്. ഇതോടെയാണ് യു.എസിന്‍റെ പുതിയ നടപടി. മാർച്ച് 12നകം കപ്പലുകളിൽ കയറ്റിയ റഷ്യൻ എണ്ണക്കും പെട്രോളിയം ഉൽപന്നങ്ങൾക്കും മാത്രമാണ് ഇളവുണ്ടാവുക.
ഖനനം ചെയ്യുമ്പോൾ ഈടാക്കുന്ന നികുതിയിലൂടെയാണ് റഷ്യൻ സർക്കാറിന് പ്രധാന വരുമാനം ലഭിക്കുന്നതെന്നും അതിനാൽ കടലിൽ എത്തിക്കഴിഞ്ഞ എണ്ണ വിറ്റഴിക്കുന്നത് അവർക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കില്ലെന്നും സ്കോട്ട് ബെസന്‍റ് അവകാശപ്പെട്ടു.
ഇറാന് നേരെയുണ്ടായ യു.എസ്- ഇസ്രായേൽ യുദ്ധത്തെ തുടർന്നുണ്ടായ പശ്ചിമേഷ്യൻ സംഘർഷാവസ്ഥ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇറാന് നിയന്ത്രണമുള്ള ഹുർമുസ് കടലിടുക്ക് അടച്ചതോടെയാണ് എണ്ണ വില കുതിച്ചുയരാൻ കാരണമായത്. യുദ്ധം പെട്ടെന്ന് അവസാനിച്ചാൽ പോലും ഹുർമുസ് കടലിടുക്ക് ഉടൻ തുറക്കാൻ സാധ്യതയില്ലെന്ന് വിഗദ്ധർ പറയുന്നു. ഈ ഊർജ പ്രതിസന്ധി മറികടക്കാനാണ് റഷ്യൻ എണ്ണയുടെ കാര്യത്തിൽ യു.എസ് വിട്ടുവീഴ്ച്ചക്ക് തയ്യാറായിരിക്കുന്നത്.
ഹുർമുസ് കടലിടുക്കിലെ നിയന്ത്രണം തുടരുമെന്നും രക്തസാക്ഷികളുടെ രക്തത്തിന് പകരംചോദിക്കുമെന്നും ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈ. പരമോന്നത പദവി ഏറ്റെടുത്തശേഷം ആദ്യമായി രാജ്യത്തെ ജനങ്ങൾക്ക് നൽകിയ സന്ദേശത്തിലാണ് മുജ്തബ നിലപാട് വ്യക്തമാക്കിയത്.
അയൽരാജ്യങ്ങളുമായുള്ള സൗഹൃദത്തിലാണ് ഇറാൻ വിശ്വസിക്കുന്നത്. മേഖലയിലെ യു.എസ് സൈനിക താവളങ്ങളെയാണ് തങ്ങൾ ആക്രമിച്ചത്. അത് ഇനിയും തുടരും. മേഖലയിലെ എല്ലാ യു.എസ് സൈനിക താവങ്ങളും ഉടൻ അടച്ചുപൂട്ടണം. അല്ലാത്തപക്ഷം താവളങ്ങൾക്കുനേരെയുള്ള ആക്രമണം തുടരുമെന്നും മുജ്തബ മുന്നറിയിപ്പ് നൽകി.
ഇറാൻ സൈന്യത്തിന് പരമോന്നത നേതാവ് നന്ദി പറഞ്ഞു. നമ്മുടെ രാജ്യം സമ്മർദത്തിലും ആക്രമണത്തിലും പെട്ടിരിക്കുന്ന ഈ സമയത്ത് ധീരതയോടെ പൊരുതുന്ന സൈനികരോട് നന്ദി പറയുന്നു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകും. കേടുപാടുകൾ സംഭവിച്ചവർക്ക് സാമ്പത്തിക സഹായം അനുവദിക്കും. അയൽ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും മുജ്തബ പറഞ്ഞു.
മുജ്തബയുടെ സന്ദേശം ടെലിവിഷൻ അവതാരക വായിക്കുകയായിരുന്നു. യു.എസ്-ഇസ്രായേൽ ആക്രമണത്തിൽ മുജ്തബക്ക് പരിക്കേറ്റതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഫെബ്രുവരി 28ന് നടന്ന യു.എസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മകൻ മുജ്തബയെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തത്. അലി ഖാംനഈയുടെ രണ്ടാമത്തെ മകനാണ് മുജ്തബ ഖാംനഈ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.