ന്യൂഡൽഹി: രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു. വ്യാഴാഴ്ച രാജ്യസഭയിൽ എഴുതി തയാറാക്കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പരിശോധിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ 21ാം നിയമ കമീഷനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ കമീഷന്റെ കാലാവധി 2018 ആഗസ്റ്റ് 31ന് അവസാനിച്ചു. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് 21ാം നിയമ കമീഷനില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ 22ാം നിയമ കമീഷന്‍ പരിഗണനക്കായി എടുത്തേക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതിനാൽ, രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു. നിയമ കമീഷന്‍റെ കാലാവധി ഈ മാസം അവസാനിക്കും. കമീഷന്‍റെ കാലാവധി നീട്ടിനൽകിയേക്കുമെന്നാണ് സർക്കാറുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. 2020 ഫെബ്രുവരി 21നാണ് പുതിയ നിയമ കമീഷൻ രൂപവത്കരിക്കുന്നത്. എന്നാൽ, കമീഷൻ ചെയർപേഴ്സണെയും അംഗങ്ങളെയും കഴിഞ്ഞവർഷം നവംബറിലാണ് നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.