പട്ന: രാജ്യസഭയിലേക്ക് മത്സരിക്കാൻ തീരുമാനിച്ച നിതീഷ് കുമാർ മുഖ്യമന്ത്രി പദവി ഒഴിയുന്നതോടെ ബിഹാറിൽ ബി.ജെ.പി മുഖ്യമന്ത്രി പദത്തിലേക്ക്. ഏപ്രിൽ പത്തോടെ സംസ്ഥാനത്ത് അധികാര കൈമാറ്റം ഉണ്ടായേക്കുമെന്നാണ് സൂചന. ബി.ജെ.പിയും ജെ.ഡി.യുവും തമ്മിലുള്ള പുതിയ ധാരണയനുസരിച്ച്, ബിഹാറിൽ അടുത്ത മുഖ്യമന്ത്രി പദം ബി.ജെ.പിക്ക് ലഭിക്കാനാണ് സാധ്യത. അങ്ങിനെ അധികാര കൈമാറ്റം നടന്നാൽ സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ ആദ്യമായി ബി.ജെ.പി ഖ്യമന്ത്രി പദത്തിലെത്തും. പുതിയ സർക്കാരിൽ ജെ.ഡി.യുവിന് ഉപമുഖ്യമന്ത്രി സ്ഥാനം ഇണ്ടായിക്കും. 14 മന്ത്രിസ്ഥാനങ്ങളും ലഭിച്ചേക്കും. നിതീഷ് കുമാറിന്‍റെ മകൻ നിഷാന്തിനെയായിരിക്കും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുക.
ബി.ജെ.പിക്ക് മുഖ്യമന്ത്രി പദത്തിന് പുറമെ 13 മന്ത്രിസ്ഥാനങ്ങളും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ലോക് ജന ശക്തി പാർട്ടിക്ക് രണ്ടു മന്ത്രിമാരും രാഷ്ട്രീയ ലോക് മോർച്ച, ഹിന്ദുസ്ഥാനി അവാം മോർച്ച എന്നിവക്ക് ഒരോ മന്ത്രിമാരും ഉണ്ടാവുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തന്റെ വിശ്വസ്തരുമായി നടത്തിയ ചർച്ചകളിൽ നിതീഷ് കുമാർ തന്നെയാണ് ഉപരിസഭയിലേക്ക് മാറാനുള്ള താൽപ്പര്യം പ്രകടിപ്പിച്ചത്. ബീഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി എന്ന ബഹുമതി നേടിയ തിഷ് കുമാർ വ്യാഴാഴ്ച രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് നാമനിർദ്ദേശം സമർപ്പിച്ചു. ബീഹാർ മുഖ്യമന്ത്രിയായി പത്താം തവണയും സത്യപ്രതിജ്ഞ ചെയ്ത് നാല് മാസത്തിന് ശേഷമാണ് ഇത്. ‘വികസിത ബിഹാർ’ കെട്ടിപ്പടുക്കുന്നതിനുള്ള തന്റെ പോരാട്ടം തുടരുമെന്നും പുതിയ സർക്കാരിന് എല്ലാവിധ പിന്തുണയും മാർഗനിർദ്ദേശങ്ങളും നൽകുമെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
പുതിയ സർക്കാർ രൂപീകരണകരത്തിൽ തന്‍റെ പൂർണ്ണ സഹകരണവും മാർഗനിർദേശവും ഉണ്ടായിരിക്കുമെന്ന് നിതീഷ് പറഞ്ഞു.
ബി.ജെ.പി നേതാവ് നിതിൻ നബിൻ, കേന്ദ്രമന്ത്രി രാം നാഥ് താക്കൂർ, ജെ.ഡി.യു നേതാവ് ഉപേന്ദ്ര കുശ്വാഹ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശിവേഷ് കുമാർ എന്നിവരും പത്രിക സമർപ്പിച്ചു. 10 സംസ്ഥാനങ്ങളിലായി 37 സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് മാർച്ച് 16 ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.