ഷെയ്ഖ് ഹസീന
ന്യൂഡൽഹി: ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്ത് നിലവിൽ ഇന്ത്യയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ചു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് 78-കാരിയായ ഹസീന ഇക്കാര്യം വ്യക്തമാക്കിയത്. 2024 ഓഗസ്റ്റിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്നാണ് 15 വർഷം നീണ്ട ഹസീനയുടെ ഭരണത്തിന് അന്ത്യമായത്.
തനിക്കെതിരെയുള്ള വധശിക്ഷ ഉൾപ്പെടെയുള്ള കോടതി വിധികൾ നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് അവർ ആരോപിച്ചു. "എനിക്കെതിരെ നിരവധി ഗൂഢാലോചനകൾ നടന്നിട്ടുണ്ട്. എന്നാൽ ജനങ്ങളുടെ വോട്ടിലൂടെ അഞ്ച് തവണ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട എന്നെ തടയാൻ ഒരു ഗൂഢാലോചനയ്ക്കും കഴിയില്ല. എല്ലാ തടസ്സങ്ങളെയും മറികടന്ന് ഈ വർഷം തന്നെ ഞാൻ എന്റെ രാജ്യത്തേക്ക് മടങ്ങും," ഹസീന വ്യക്തമാക്കി.
മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ നവംബറിൽ ബംഗ്ലാദേശിലെ കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. മുൻ ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവർത്തനങ്ങൾ നിലവിൽ ബംഗ്ലാദേശിൽ നിരോധിച്ചിരിക്കുകയാണ്.
2026 ഫെബ്രുവരിയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തിയതോടെ രാജ്യത്ത് പുതിയ ഭരണകൂടം നിലവിൽ വന്നു. ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ലാദേശ് സർക്കാർ ഇന്ത്യയോട് തുടർച്ചയായി ആവശ്യപ്പെടുന്നുണ്ടെങ്കിലും, അവർക്ക് ഇന്ത്യയിൽ അഭയം ലഭിച്ചിരിക്കുകയാണ്. മരണത്തെ ഭയമില്ലെന്ന് ആവർത്തിക്കുന്ന ഹസീനയുടെ പ്രഖ്യാപനം, ഇതിനകം സംഘർഷഭരിതമായ ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.