മുംബൈയിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങി നിതിൻ ഗഡ്കരി; ‘പഴയ ഫ്ലൈഓവറുകൾ മാറ്റി പുതിയ സാങ്കേതികവിദ്യ വേണം’

മുംബൈ: രാജ്യത്തെ നഗരങ്ങളിലെ പഴക്കംചെന്ന ഫ്ലൈഓവറുകൾ മാറ്റി പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. മുംബൈയിലെ ഗതാഗതക്കുരുക്കിൽ ഒരു മണിക്കൂർ കുടുങ്ങിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഇന്തോ അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സ് മുംബൈയിൽ സംഘടിപ്പിച്ച ഇന്തോ അമേരിക്കൻ കോർപറേറ്റ് എക്സലൻസ് അവാർഡ് ചടങ്ങിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഗഡ്കരിയുടെ വാക്കുകൾ. യാത്രക്കിടെ ഗതാഗതക്കുരുക്ക് കാരണം ഏകദേശം ഒരു മണിക്കൂറോളം വൈകിയതായി അദ്ദേഹം പറഞ്ഞു.

‘ഇന്ന് വോർളിയിൽ നിന്ന് ഈ ഹോട്ടലിലേക്കുള്ള യാത്രയിൽ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതിനാൽ ഈ പരിപാടിയിൽ പങ്കെടുക്കാൻ ഞാൻ ഒരു മണിക്കൂർ വൈകി. ഒരു മണിക്കൂർ കൂടി എടുത്തു. പക്ഷേ, എന്റെ തെറ്റിന് ഞാൻ തന്നെയാണ് വില കൊടുക്കുന്നത്. 1995-2000 വരെ, 55 ഫ്ലൈ ഓവറുകൾ, ബാന്ദ്ര-വോർളി സീ ലിങ്ക്, മുംബൈ-പുണെ എക്സ്പ്രസ് വേ എന്നിവ നിർമിക്കാൻ എനിക്ക് അവസരം ലഭിച്ചു. എന്നാൽ ആ സമയത്ത് ഈ സാങ്കേതികവിദ്യ ലഭ്യമല്ലായിരുന്നു’ നിതിൻ ഗഡ്കരി പറഞ്ഞു. ഭാവിയിലെ അടിസ്ഥാന സൗകര്യങ്ങളും ഇന്ത്യയും യു.എസും തമ്മിലുള്ള മികച്ച സാങ്കേതിക സഹകരണവും രാജ്യത്തിന്റെ ചില അടിയന്തര വികസന വെല്ലുവിളികളെ നേരിടാൻ സഹായിക്കുമെന്ന് ഗഡ്കരി പറഞ്ഞു.

നഗരത്തിലെ വർധിച്ചുവരുന്ന വാഹനത്തിരക്കും പഴയ അടിസ്ഥാന സൗകര്യങ്ങളും ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കുന്നതിന് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുംബൈ പോലുള്ള നഗരങ്ങളിൽ വർഷങ്ങൾക്ക് മുമ്പ് നിർമിച്ച ഫ്ലൈഓവറുകളും മറ്റ് ഗതാഗത അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിച്ച് നിലവിലെ വാഹനത്തിരക്ക് നിയന്ത്രിക്കാൻ കഴിയില്ല. ഇത്തരം പഴയ സംവിധാനങ്ങൾ മാറ്റി പുതിയ സാങ്കേതികവിദ്യയും ആധുനിക നിർമാണരീതികളും ഉപയോഗിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുമായി ഗതാഗത അടിസ്ഥാന സൗകര്യങ്ങൾക്ക് നേരിട്ട് ബന്ധമുണ്ടെന്നും ഗഡ്കരി പറഞ്ഞു.

Tags:    
News Summary - Nitin Gadkari gets stuck in Mumbai traffic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.