1,212 തൂണുകൾ, 22 തീർഥ കുളങ്ങൾ: മോദിയും ഷി ജിങ്ങും കൈ കൊടുക്കുന്ന ചിത്രത്തിന് പിന്നിലെ ക്ഷേത്രം ഇതാണ്
ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പങ്കുവെക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും കൈകൊടുക്കുന്ന ചിത്രമാണ് ഇപ്പോൾ ചർച്ചാ വിഷയം. ചിത്രത്തിൽ ഇരുവർക്കും പിന്നിലുള്ള രാമനാഥസ്വാമി ക്ഷേത്രത്തിലെ ഇടനാഴികളാണ് ചർച്ചക്ക് ആധാരം. ഏകദേശം 1,200 മീറ്റർ നീളമുള്ള ഇടനാഴി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വാസ്തുവിദ്യാ വിസ്മയങ്ങളിലൊന്നാണ്.
നൂറ്റാണ്ടുകളുടെ പൈതൃകം
രാമനാഥസ്വാമി ക്ഷേത്രം ഒരൊറ്റ കാലഘട്ടത്തിലോ ഏതെങ്കിലും ഒരു ഭരണാധികാരിയോ മാത്രം പണികഴിപ്പിച്ചതല്ല. പാണ്ഡ്യ, നായക്, സേതുപതി ഭരണാധികാരികളുടെ നിർമാണ സംഭാവനകളോടെ നൂറ്റാണ്ടുകളിലൂടെയാണ് ഇതിന്‍റെ ഇന്നത്തെ രൂപം ഉണ്ടായത്. ദക്ഷിണേന്ത്യൻ ക്ഷേത്ര വാസ്തുവിദ്യയുടെ വിവിധ കാലഘട്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു നിർമിതിയാണിത്.
ഈ ക്ഷേത്രത്തിന് രാമായണവുമായി വളരെ ശക്തമായ ബന്ധമുണ്ട്. രാമേശ്വരവുമായി ബന്ധപ്പെട്ട വിശ്വാസങ്ങൾ അനുസരിച്ച്, ലങ്കയിലേക്ക് പോകുന്നതിന് മുമ്പ് ശ്രീരാമൻ ഇവിടെ വെച്ച് പരമശിവനെ ആരാധിച്ചിരുന്നു. രാമനാഥസ്വാമി എന്ന പേര് തന്നെ "രാമന്‍റെ നാഥനായ ശിവൻ" എന്ന അർഥത്തിലാണ് ഉപയോഗിക്കുന്നത്.
തൂണുകളുടെ വിസ്മയം
ക്ഷേത്രത്തിന്‍റെ ഇടനാഴികളിൽ കൊത്തുപണികളോടു കൂടിയ ഏകദേശം 1,212 തൂണുകളുണ്ട്. അനന്തമായി നീളുന്ന കൽമണ്ഡപങ്ങളുടെ പ്രതീതിയാണ് ഇത് കാഴ്ചക്കാരിൽ സൃഷ്ടിക്കുന്നത്. ബൃഹത്തായ വലിപ്പം, സങ്കീർണമായ കൊത്തുപണികൾ, കൃത്യതയോടെയുള്ള ക്രമീകരണം എന്നിവ ഈ ഇടനാഴികളെ ക്ഷേത്രത്തിന്‍റെ പ്രധാന ദൃശ്യവിസ്മയമാക്കി മാറ്റുന്നു.
തീർഥ കുളങ്ങൾ
22 തീർഥങ്ങൾക്ക് പേരു കേട്ടതാണ് രാമനാഥ ക്ഷേത്രം. രാമേശ്വരത്തെ പരമ്പരാഗത തീർഥാടനത്തിന്‍റെ ഒരു പ്രധാന ഭാഗമാണിത്. ചരിത്രത്തിനും വാസ്തുവിദ്യക്കും പേരുകേട്ട ഈ ക്ഷേത്രത്തിന്റെ പ്രശസ്തി ബ്രിക്സ് ചിത്രത്തിലൂടെ കൂടുതല്‍ പ്രശസ്തിയാർജിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.