ന്യൂഡൽഹി: ബി.ജെ.പി പാർലമെന്ററി ബോർഡിൽനിന്ന് തഴയപ്പെട്ടതിന് പിന്നാലെ തന്നെ വിമതനായി ചിത്രീകരിക്കുന്നതിനെതിരെ ട്വീറ്റുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ബി.ജെ.പിയിലെയും കേന്ദ്രമന്ത്രിസഭയിലെയും വിമതനും ഒറ്റയാനുമായി തന്നെ ചിത്രീകരിക്കാൻ മുഖ്യധാരാ മാധ്യമങ്ങൾ ശ്രമിക്കുന്നതിൽ ഗഡ്കരി അമർഷം പ്രകടിപ്പിച്ചു. വേണ്ടിവന്നാൽ നിയമനടപടിക്ക് മടിക്കില്ലെന്ന മുന്നറിയിപ്പ് ട്വിറ്ററിൽ നൽകിയിട്ടുമുണ്ട്.
കേന്ദ്രമന്ത്രിസഭയിൽ മെച്ചപ്പെട്ട പ്രവർത്തനം നടത്തിയിട്ടും 65 കാരനായ ഗഡ്കരിയെ പാർട്ടി പാർലമെന്ററി ബോർഡിൽനിന്ന് പുറത്താക്കിയിരുന്നു. ആർ.എസ്.എസ് നേതൃത്വവുമായി ഉറ്റബന്ധമുണ്ടായിട്ടും മുൻ ദേശീയ പ്രസിഡന്റായ ഗഡ്കരി പുറത്തായത് ഏറെ ചർച്ചയായിരുന്നു.
അദ്ദേഹവുമായി മോദി-അമിത്ഷാമാരും സംഘ് നേതൃത്വവും അകന്നതിന്റെ തുടർച്ചയായി ഒതുക്കിയതാണെന്ന് റിപ്പോർട്ടുകളുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാനും പാർലമെന്ററി ബോർഡിൽനിന്ന് പുറത്തായി. അതേസമയം, 79കാരനായ കർണാടക മുഖ്യമന്ത്രി ബി.എസ്. യദിയൂരപ്പയെ ബോർഡിൽ ഉൾപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.