വിദ്യാർഥി പ്രതിഷേധങ്ങൾക്ക് പിഴ ചുമത്തുമെന്ന് ജെ.എൻ.യു; 17 ‘കുറ്റകൃത്യ’ങ്ങൾക്കുള്ള ശിക്ഷകൾ പുറത്തിറക്കി

വിദ്യാർഥി പ്രതിഷേധങ്ങൾക്ക് പിഴ ചുമത്താനൊരുങ്ങി ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല. ധർണ നടത്തുന്ന വിദ്യാർഥികൾക്ക് 20,000 രൂപ പിഴ ഈടാക്കുമെന്ന് ജെ.എൻ.യു അധികൃതർ അറിയിച്ചു. പത്ത് പേജുകളുള്ള പുതിയ പെരുമാറ്റച്ചട്ടങ്ങളാണ് ജെ.എൻ.യു പുറത്തിറക്കിയിരിക്കുന്നത്. ഫെബ്രുവരി 3 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു.

വിവാദ ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദർശനത്തെച്ചൊല്ലി സർവകലാശാലയിൽ വലിയ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് അധികൃതർ ഇത്തരം നടപടികളിലേക്ക് നീങ്ങിയത്. അക്രമം നടത്തുന്നവരിൽ നിന്ന് 30,000 രൂപ വരെ പിഴ ഈടാക്കുകയും ഇവരുടെ അഡ്മിഷൻ റദ്ദാക്കുകയും ചെയ്യും. പാർട്ട് ടൈം വിദ്യാർഥികൾ ഉൾപ്പെടെ, ജെ.എൻ.യുവിലെ എല്ലാ വിദ്യാർഥികൾക്കും നിയമങ്ങൾ ബാധകമാണ്.

തടഞ്ഞുവെയ്ക്കൽ, ചൂതാട്ടം നടത്തൽ, ഹോസ്റ്റൽ മുറികളിൽ അതിക്രമിച്ചു കയറൽ, അധിക്ഷേപകരവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തൽ, വ്യാജരേഖ ചമയ്ക്കൽ എന്നിവ ഉൾപ്പെടെ 17 കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷകൾ പുതിയ പെരുമാറ്റച്ചട്ടത്തിൽ പരാമർശിക്കുന്നുണ്ട്. പരാതികളുടെ പകർപ്പ് രക്ഷിതാക്കൾക്കും അയക്കും.

നിരാഹാരസമരങ്ങൾ, ധർണകൾ, സർവകലാശാലയിലെ ഏതെങ്കിലും അംഗത്തിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തിക്കൊണ്ടുള്ള മറ്റേതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങൾ മുതലായവക്ക് 20,000 രൂപ വരെ പിഴ ചുമത്തും. പഴയ നിയമങ്ങൾ അനുസരിച്ച്, ഘരാവോ, പ്രകടനങ്ങൾ, ലൈംഗികാതിക്രമങ്ങൾ എന്നീ കുറ്റകൃത്യങ്ങൾക്ക്, അഡ്മിഷൻ റദ്ദാക്കുന്നതും സർവലാശാലയിൽ നിന്ന് പുറത്താക്കുന്നതുമായിരുന്നു ശിക്ഷകൾ.

സർവ്വകലാശാലയുടെ ഏറ്റവും ഉയർന്ന തലത്തിലുള്ള തീരുമാനമെടുക്കുന്ന ബോഡിയായ എക്സിക്യൂട്ടീവ് കൗൺസിൽ പുതിയ പെരുമാറ്റച്ചട്ടത്തിന് അംഗീകാരം നൽകിയതായും അധികൃതർ‌ അറിയിച്ചു. എന്നാൽ, വിഷയം അധിക അജണ്ടയായി കൊണ്ടുവന്നതാണെന്നും കോടതി നടപടികൾക്കു വേണ്ടിയാണ് പുതിയ പെരുമാറ്റച്ചട്ടെ തയ്യാറാക്കിയിരിക്കുന്നതെന്നും എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.

അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടുന്ന കേസുകൾ യൂനിവേഴ്സിറ്റിയിലെ പരാതി പരിഹാര സമിതിക്ക് പരിശോധിക്കാം. ലൈംഗികാതിക്രമം, റാഗിങ്, വർഗീയ സംഘർഷങ്ങൾ മുതലായവയെല്ലാം ചീഫ് പ്രോക്ടറുടെ ഓഫീസിന്റെ പരിധിയിൽ വരും. വിഷയം ജുഡീഷ്യൽ പരിധിയിൽ പെടുന്നതാണെങ്കിൽ, കോടതിയുടെ ഉത്തരവും നിർദ്ദേശവും അനുസരിച്ച് ചീഫ് പ്രോക്ടറുടെ ഓഫീസ് നടപടിയെടുക്കുമെന്നും പുതിയ ചട്ടങ്ങളിൽ പറയുന്നു.

Tags:    
News Summary - New JNU rules: Rs 20,000 fine for dharna, admission cancellation for violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.