കൊണ്ടോട്ടി: 2018-2022 വരെയുള്ള വർഷത്തെ ഹജ്ജ് നയം തയാറാക്കുന്നതുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച പ്രധാന ആവശ്യങ്ങളൊന്നും ഹജ്ജ് നയ പുനരവലോകന സമിതിയുടെ ശിപാർശയിൽ ഉൾപ്പെട്ടില്ല. സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന ക്വോട്ടയുടെ മാനദണ്ഡം അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ചാകണെമന്നാണ് വർഷങ്ങളായി സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്ര ഹജ്ജ് കമ്മിറ്റിയോട് ആവശ്യപ്പെടുന്നത്.
ഹജ്ജ് നയം തയാറാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം വിളിച്ച യോഗത്തിലും ഇതേ ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു. എന്നാൽ, നിലവിലുള്ള രീതിയിൽ സംസ്ഥാനങ്ങളിലെ മുസ്ലിം ജനസംഖ്യാനുപാതം അനുസരിച്ച് ക്വോട്ട നിശ്ചയിക്കണമെന്നാണ് ആറംഗ സമിതിയുടെ ശിപാർശ. കൂടുതൽ അപേക്ഷകരുള്ള സംസ്ഥാനമാണ് കേരളമെങ്കിലും ക്വോട്ടയിൽ ആറാം സ്ഥാനത്താണ്. മുസ്ലിം ജനസംഖ്യ കേരളത്തിനെക്കാൾ കൂടുതലുള്ള ബിഹാർ, അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെല്ലാം അനുവദിച്ച േക്വാട്ടയെക്കാൾ കുറവാണ് അപേക്ഷകർ.
70 വയസ്സിന് മുകളിലുള്ളവർക്കും മുമ്പ് നാലുതവണ അവസരം ലഭിക്കാതെ അപേക്ഷിക്കുന്നവർക്കുമുള്ള സംവരണം ഒഴിവാക്കണമെന്ന സമിതി ശിപാർശയും കേരളത്തിന് തിരിച്ചടിയാണ്. കഴിഞ്ഞ തവണ കേരളത്തിന് അനുവദിച്ചതിനെക്കാൾ ഇരട്ടിയോളം പേർക്ക് അവസരം ലഭിച്ചത് സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് കേന്ദ്രം പ്രത്യേക ക്വോട്ട അനുവദിച്ചതിനാലാണ്.
സംവരണം ഒഴിവാക്കണമെന്ന സമിതിയുടെ ശിപാർശ അംഗീകരിക്കരുതെന്നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രധാന ആവശ്യം. സൗദി, മുസ്ലിം ജനസംഖ്യ അടിസ്ഥാനത്തിലാണ് സീറ്റുകൾ വീതം വെക്കുന്നതെങ്കിലും ഇന്ത്യയിലെ മാനദണ്ഡം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കേന്ദ്ര സർക്കാറിനും ഹജ്ജ് കമ്മിറ്റിക്കുമുണ്ടെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. ക്വോട്ടയുടെ അനുപാതം 70:30 ആക്കണമെന്ന ശിപാർശയും തിരിച്ചടിയാണ്. സ്വകാര്യ ക്വോട്ടയിൽ അഞ്ച് ശതമാനം കൂടുതൽ സീറ്റുകൾ അനുവദിക്കുേമ്പാൾ കേരളത്തിന് സീറ്റുകളുടെ എണ്ണത്തിൽ കുറവ് വരുത്തും.
ശിപാർശയിൽ കരിപ്പൂരിന് പകരം കൊച്ചി
കൊണ്ടോട്ടി: അടുത്ത അഞ്ചുവർഷത്തേക്കുള്ള ഹജ്ജ് നയവുമായി ബന്ധപ്പെട്ട് പ്രത്യേകസമിതി നൽകിയ ശിപാർശയിൽ കേരളത്തിൽനിന്നുള്ള എംബാർക്കേഷൻ പോയൻറായി പരിഗണിച്ചിരിക്കുന്നത് കൊച്ചിയെ. നിലവിൽ ഹജ്ജ് കമ്മിറ്റിയുടെ ഒൗേദ്യാഗിക എംബാർക്കേഷൻ പോയൻറ് കരിപ്പൂരാണ്. എന്നാൽ, 2015 മുതൽ കരിപ്പൂരിലെ റൺവേ നവീകരണത്തിെൻറ പേരിൽ ഹജ്ജ് സർവിസ് കൊച്ചിയിലേക്ക് മാറ്റിയിരുന്നു. നിർമാണം പൂർത്തിയായ സാഹചര്യത്തിൽ അടുത്ത വർഷം മുതൽ ഹജ്ജ് സർവിസ് കരിപ്പൂരിൽനിന്നാക്കാമെന്ന് കേന്ദ്രമന്ത്രി അടക്കമുള്ളവർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഇതിന് വിരുദ്ധമായാണ് സമിതിയുടെ ശിപാർശ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.